ചാനല്‍ ചർച്ചയിലെ മതവിദ്വേഷ പരാമർശം; കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് വരെ കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: ചാനല്‍ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ് കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

Advertisements

ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കും.
പി.സി ജോർജിനെതിരെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ പൊലീസ് കോടതിയില്‍ സമർപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പിസി ജോർജ് കോടതിയില്‍ എത്തിയത്. രാവിലെ മുതല്‍ പിസി ജോർജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് നോട്ടീസ് നല്‍കിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് പിസി ജോർജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Hot Topics

Related Articles