ലക്നൗ: ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ വിമർശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകള്‍ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
“നല്ല ഭരണത്തിന്റെ അടിസ്ഥാനമാണ് നിയമവാഴ്ച. ക്രമസമാധാന രംഗത്തെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. നിരന്തര നിരീക്ഷണത്തിലൂടെയും സാങ്കേതിക മികവിലൂടെയും സുതാര്യത, ആധുനികവത്കരണം, പരിഷ്കരണം എന്നിവയിലൂടെയും ഉത്തർപ്രദേശിലെ ക്രമസമാധാനം ഇപ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറിയെന്നായിരുന്നു” യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം യുപിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊള്ളകളുടെ എണ്ണത്തില്‍ 84.41 ശതമാനത്തിന്റെയും മോഷണത്തിന്റെ എണ്ണത്തില്‍ 77.43 ശതമാനത്തിന്റെയും കൊലപാതകങ്ങളുടെ എണ്ണത്തില്‍ 41.01 ശതമാനത്തിന്റെയും കുറവുണ്ടായി.
കലാപങ്ങള്‍ 66.04 ശതമാനം കുറഞ്ഞു. മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായെന്ന് യോഗി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുംഭമേളയിലെ ഫലപ്രദമായ ക്രമസമാധാന പാലനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീർത്ഥാടകരുടെ പ്രശംസ പിടിച്ചുപറ്റിയെന്നും പൊലീസുകാരുടെയും ശുചീകരണ തൊഴിലാളികളുടെയും പരിശ്രമം പ്രധാനമന്ത്രി പോലും അംഗീകരിച്ചുവെന്നും യോഗി പറഞ്ഞു. യുപിയിലെ ഏഴ് പ്രധാന ജില്ലകളില്‍ കമ്മീഷണറേറ്റ് രൂപീകരിച്ചു. 1970 മുതല്‍ ചർച്ചകള്‍ നടന്നുവന്നിരുന്നെങ്കിലും ഇതുവരെ നടപ്പിലാകാത്ത കാര്യമായിരുന്നു ഇത്. മൂന്നിടങ്ങളില്‍ തീവ്രവാര വിരുദ്ധ സ്ക്വാഡിന്റെ ഫീല്‍ഡ് യൂണിറ്റുകള്‍ തുടങ്ങി. 2017ന് ശേഷം 1,56,000 പൊലീസുകാരെ പുതിയതായി എടുത്തുവെന്നും ഇതിന് പുറമെ 60,200 പേർ പരിശീലനത്തിലാണെന്നും യോഗി പറഞ്ഞു. ഉടൻ തന്നെ 30,000 പേർക്ക് കൂടി നിയമനം നല്‍കും. സൈബർ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളും യോഗി വിശദീകരിച്ചു.