15 കാരിയെ കാണാനില്ല എന്നറിഞ് ആദ്യം വിളിച്ചത് പ്രദീപിനെ : നാൽപത് കാരനും 15 കാരിയും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: പൈവളിഗ സ്വദേശികളായ പത്താംക്ലാസ് വിദ്യാർഥിനിയേയും അയല്‍വാസിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്.ഫെബ്രുവരി 12-ന് പുലർച്ചെ വീട്ടില്‍നിന്ന് കാണാതായ പതിനഞ്ചുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ദിവസങ്ങളോളം ആ നാടുമുഴുവൻ. ഒടുവില്‍, പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് 26 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും അയല്‍വാസി പ്രദീപിനേയും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റർ അകലെയുള്ള കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisements

ഫെബ്രുവരി 11-ന് സഹോദരിക്കൊപ്പം ഉറങ്ങാൻകിടന്ന പെണ്‍കുട്ടിയെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. പിന്നീട് തിരച്ചിലായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമ്ബള പോലീസ് സ്റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛനായ പ്രിയേഷിന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്‌ ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച്‌ ഓഫ് ആയി. മൊബൈല്‍ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കർണാടക മടിക്കേരിയിലേയും കൂർഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാപകമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിനെ വിവരമറിയിച്ചു. തുടർന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോർപസ് ഹർജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് അപേക്ഷയും നല്‍കി. ഞായറാഴ്ച ഏഴോളം പോലീസ് സ്റ്റേഷനിലെ പോലീസുകാരും നാട്ടുകാരും ചേർന്ന് 90 ഏക്കർ വിസ്തൃതിയുള്ള കാട്ടില്‍ വ്യാപകതിരച്ചില്‍ നടത്തി. ഈ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നില്ല. പത്താംക്ലാസ് മോഡല്‍ പരീക്ഷയും ഐടി പ്രാക്ടിക്കല്‍ പരീക്ഷയും പെണ്‍കുട്ടി എഴുതിയിരുന്നു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് എത്താതിരുന്ന പെണ്‍കുട്ടിയെ കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ് സ്കൂള്‍ അധികൃതർ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഇതേതുടർന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Hot Topics

Related Articles