ന്യൂഡൽഹി:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് മറിക്കാനുള്ള സർക്കാർ ശ്രമം നടന്നതായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു.പ്രതിപക്ഷ എംപിമാരെയും പാർട്ടികളെയും സമീപിച്ച് ഭരണകൂടം സ്വാധീനിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ടായതിനാൽ വോട്ട് മറിയില്ലെന്ന ആത്മവിശ്വാസമുണ്ട്.”ഭരണവും പണവും സ്വാധീനവും ഉപയോഗിച്ചാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭരണഘടന സംരക്ഷണത്തിനായുള്ള പ്രതിപക്ഷ പോരാട്ടം തുടരും,” വേണുഗോപാൽ വ്യക്തമാക്കി.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. തുടർന്ന് ഫലപ്രഖ്യാപനവും ഉണ്ടാകും. എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം.ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. ഒഴിവുള്ള 6 സീറ്റുകൾ മാറ്റി നിർത്തിയാൽ ആകെ 781 വോട്ടുകളാണ്. ജയിക്കാൻ 391 വോട്ടുകൾ ആവശ്യമാണ്. നിലവിലെ കക്ഷിനില പ്രകാരം എൻ.ഡി.എയ്ക്ക് 423 പേരുടെ പിന്തുണ ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 സീറ്റുള്ള വൈ.എസ്.ആർ.പി.യും പിന്തുണ പ്രഖ്യാപിച്ചതോടെ 434 വോട്ടുകൾ ഉറപ്പായിരിക്കുകയാണ്.ഇന്ത്യ സഖ്യത്തിനാവട്ടെ, തൃണമൂലും എ.എ.പിയും ചേർന്നാലും 322 പേരുടെ പിന്തുണ മാത്രമാണ് ലഭിക്കുക. സ്വതന്ത്രരും മറ്റു മുന്നണികളിൽ ഇല്ലാത്തതുമായ 36 എംപിമാരുടെ നിലപാട് വ്യക്തമല്ല. ഏഴ് സീറ്റുകളുള്ള ബി.ജെ.ഡി.യും നാല് സീറ്റുള്ള ബി.ആർ.എസ്.ഉം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.രഹസ്യ ബാലറ്റായതിനാൽ വിപ്പ് ബാധകമല്ല. ക്രോസ് വോട്ടിങ്ങാണ് ഇരുപാർട്ടികൾക്കും ആശങ്കയും പ്രതീക്ഷയും ഒരുമിച്ച് നൽകുന്നത്.
വോട്ട് ചോർച്ച ഒഴിവാക്കാൻ ഇന്നലെ പ്രതിപക്ഷവും എൻ.ഡി.എയും പ്രത്യേക യോഗം ചേർന്നു. വോട്ടെടുപ്പ് രീതി വിശദീകരിക്കുകയും, ഇന്ന് എംപിമാരെ വിവിധ സംഘങ്ങളായി വിഭജിച്ച് പാർലമെന്റിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രമന്ത്രിമാർക്ക് ഏൽപ്പിക്കുകയും ചെയ്തു.