മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്നലെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വേറിട്ട കോസ്റ്റ്യൂമില്‍ എത്തുന്ന ഒരു 15 സെക്കന്‍ഡ് വീഡിയോ ആയിരുന്നു അത്. കാത്തിരിപ്പ് നീളില്ല എന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്. പിന്നാലെ കമന്റ് ബോക്സില്‍ ആരാധകര്‍ ഇത് എന്താണെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇത് ടര്‍ബോ സിനിമയുടെ ഇനിയും പുറത്തുവിട്ടിട്ടില്ലാത്ത പ്രൊമോ സോംഗ് ആയിരിക്കുമെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ ഇത് ഇനി ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ വരവാണോ എന്ന് മറ്റൊരു വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു, ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരവുമായി മമ്മൂട്ടി തന്നെ ആ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ടര്‍ബോ ജോസിന്റെ പ്രൊമോ സോംഗ് ആണ് അത്. സ്ട്രീറ്റ് അക്കാദമിക്സും ഇറ്റ്സ് പിസിയും ഗ്രീഷും ചേര്‍ന്ന് വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ശേഖര്‍ മേനോന് ആണ്. രശ്മി സതീഷ്, ഇമ്പാച്ചി, അസുരന്, ഇറ്റ്സ് പിസി, ഗ്രീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഷാനി ഷാകി ആണ് വീഡിയോയുടെ ആശയവും സംവിധാനവും. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് അജയ് ദാസ്, കൊറിയോഗ്രഫി ഡാന്‍സിംഗ് നിന്‍ജ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ തിയറ്ററുകളില്‍ എത്തിയത് 2024 മെയ് 23 ന് ആയിരുന്നു. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആയിരുന്നു. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖ്- മമ്മൂട്ടി ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്. ടര്‍ബോ ജോസ് എന്ന ടൈറ്റില്‍ റോളില്‍ മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു. അതിന്റെ ഫലം ബോക്സ് ഓഫീസിലും ദൃശ്യമായി. ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മാസ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമായിരുന്നു റിലീസ് സമയത്ത് ടര്‍ബോ നേടിയത്.