കോട്ടയം: സി.സി.ടി.വി സ്ഥാപിക്കുന്നതിനെച്ചൊല്ലി അയൽവാസിയുമായുണ്ടായ തർക്കത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മണർകാട് കുഴിപ്പുരയിടം മാളിയേക്കൽ കുന്നുമ്പുറത്ത് ശാന്തകുമാരി(59)യാണ് മരിച്ചത്. സംഘർഷത്തിനിടെ തലയ്ക്ക് അടിയേറ്റാണ് ശാന്തകുമാരി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഇന്ന് വൈകിട്ട് നാലു മണിയോടെ മണർകാട് കുഴിപ്പുരയിടത്തായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയും രണ്ട് പെൺകുട്ടികളുമാണ് കുഴിപ്പുരയിടത്തെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരും അയൽവാസികളും തമ്മിൽ നേരത്തെ തന്നെ സംഘർഷം പതിവായിരുന്നു. ഇതു സംബന്ധിച്ചു മണർകാട് പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ശാന്തകുമാരിയുടെ അയൽവീട്ടിൽ സിസിടിവി ക്യാമറാ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു കണ്ട് ഓടിയെത്തിയ ശാന്തകുമാരി ഇവരോട് ക്ഷുഭിതരാകുകയായിരുന്നു. തുടർന്ന് അയൽവാസികളുമായി ശാന്തകുമാരും മക്കളും തർക്കത്തിൽ ഏർപ്പെട്ടു. തർക്കം സംഘർഷത്തിൽ കലാശിയ്ക്കുകയും, ശാന്തകുമാരിയ്ക്ക് തലയ്ക്ക് അടിയേൽക്കുകയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, സംഘർഷത്തിനിടെ ശാന്തകുമാരി തലയിടിച്ച് വീണതാണ് എന്നും വിവരമുണ്ട്. പോസ്റ്റ് മോർട്ടത്തിൽ മാത്രമേ മരണ കാരണം എന്താണ് എന്ന് വ്യക്തമായ വിവരം ലഭിക്കൂ എന്നാണ് വിവരം. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും മണർകാട് എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

