ഹൈദരാബാദ്: പടക്കുതിരയെപ്പോലെ പാഞ്ഞ രാജസ്ഥാൻ ബാറ്റിംങ് നിരയെ എറിഞ്ഞു പിടിച്ചുകെട്ടി ഹൈദരാബാദിന്റെ ബൗളിംങ് പോരാളികൾ. ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ കളിക്കുക പോലും ചെയ്യാത്ത, ആദ്യമായി ഹൈദരാബാദിനു വേണ്ടി ഐപിഎല്ലിൽ കളിക്കാനിറങ്ങിയ രണ്ട് ബൗളർമാർ ചേർന്നാണ് രാജസ്ഥാന്റെ വിസ്‌ഫോടനകരമായ ബാറ്റിംങ് നിരയെ വെള്ളമൊഴിച്ചു കെടുത്തിയത്. നാലു വിക്കറ്റ് വീതം വീഴ്ത്തിയ പ്രഫുൽ ഹിംഗേയുടെയും, സക്കിബ് ഹൊസൈന്റെയും മിന്നും വേഗത്തിനു മുന്നിൽ ഒരു ഘട്ടത്തിൽ ഒൻപത് റണ്ണിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ ജഡേജയും (45), ഫെരേരിയും (69) ചേർന്നാണ് രക്ഷിച്ചത്. ഇരുവരെയും കൂടാതെ ദേശ് പാണ്ഡേ(25) മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത്. സൂര്യവംശിയും, ധ്രുവ് ജുവറലും, പ്രിട്ടോറിയസും അക്കൗണ്ട് തുറക്കാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 216 ന് എതിരെ പേരുകേട്ട രാജസ്ഥാൻ ബാറ്റിംങ് നിര 159 ന് പുറത്തായി. ഹൈദരാബാദിന്റെ 219 എന്ന സ്‌കോർ പുട്ടു പോലെ ആർ.ആർ മറികടക്കുമെന്നായിരുന്നു ബാറ്റിംങ് തുടങ്ങും മുൻപ് രാജസ്ഥാൻ ആരാധകരുടെ പ്രതീക്ഷ. ബാറ്റിൽ ബോബുമായി റണ്ണിനോടുള്ള അടങ്ങാത്ത ഭ്രാന്തുമായി സൂര്യവംശിയും, അടിച്ചാൽ തിരിച്ചടിക്കാനുള്ള വാശിയുമായി ജയ്‌സ്വാളും ക്രീസിലുള്ളപ്പോൾ ഏതു സ്‌കോറും രാജസ്ഥാൻ പുഷ്പം പോലെ തൂക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ സൂര്യവംശിയെ ഹിൻഗേ അറോറയുടെ കയ്യിൽ എത്തിച്ചപ്പോൾ രാജസ്ഥാൻ ഞെട്ടി..! ഇതേ ഓവറിന്റെ നാലാം പന്തിൽ ധ്രുവ് ജുവറലും പുറത്ത്. ഹിൻഗേയുടെ പന്തിൽ ക്ലീൻ ബൗൾഡാകാനായിരുന്നു ജുവറലിന്റെ വിധി. ഇതേ ഓവറിന്റെ അവസാന പന്തിൽ പ്രിട്ടോറിയസിനെ നിതീഷ് കുമാർ റെഡിയുടെ കയ്യിൽ എത്തിച്ച് ഹിൻഗേ വീണ്ടും ആഞ്ഞടിച്ചു. ആദ്യ ഓവർ അവസാനിക്കുമ്പോൾ ഒരു റണ്ണിന് മൂന്നു വിക്കറ്റുകൾ ഹൈദരാബാദ് പിഴുതിരുന്നു.
രണ്ടാം ഓവറിന്റെ നാലാം പന്തിൽ ജയ്‌സ്വാളിനെ (1), സക്കീബ് ഹുസൈനും, റിയാൻ പരാഗിനെ (4) ഹിൻഗേയും പുറത്താക്കിയതോടെ ഒൻപത് റണ്ണിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ രാജസ്ഥാൻ തകർന്നു. ഈ ഷോക്കിൽ നിന്നും പുറത്ത് വരാൻ രാജസ്ഥാന് സാധിച്ചതേയില്ല. ജഡേജയും ഫെരേരിയും ദേശ് പാണ്ഡേയും നടത്തിയ ചെറുത്തു നിൽപ്പിന് കളി അവസാനം വരെ കൊണ്ടെത്തിക്കാൻ മാത്രമാണ് സാധിച്ചത്.
ആർച്ചർ (2), രവി ബിഷ്‌ണോയി (0) എന്നിവർക്കും രണ്ടക്കം കാണാനായില്ല. ബർഗർ (3) പുറത്താകാതെ നിന്നു. നാല് ഓവറിൽ 34 റൺ വഴങ്ങി ഹിൻഗേയും, 24 റൺ വഴങ്ങി സക്കിബ് ഹൊസൈനും നാലു വീതം വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ ഈശാൻ മലിംഗ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ഹൈദരാബാദിനെ ഫീൽഡിംങിന് അയക്കുകയായിരുന്നു. ഹെഡിന്റെയും അഭിഷേകിന്റെയും വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം.
ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ റണ്ണെടുക്കും മുൻപ് അഭിഷേക് ശർമ്മ പുറത്ത്. പവർപ്ലേ മുഴുവനും പിടിച്ചു നിന്നെങ്കിലും 18 പന്തിൽ 18 റൺ മാത്രമാണ് ഹെഡിനും നൽകാനായത്. പരാഗിന്റെ പന്തിൽ ഫെരേരിയ പിടിച്ചാണ് ഹെഡ് പുറത്തായത്. ഈ സമയം സ്‌കോർ ബോർഡിൽ 55 റണ്ണാണ് ഉണ്ടായിരുന്നത്. പിന്നാലെ ഇഷാൻ കിഷൻ (91) നടത്തിയ വെടിക്കെട്ടാണ് എസ്.ആർ.എച്ചിനെ 200 കടത്തിയത്. 143 ൽ ഇഷാൻ കിഷൻ മടങ്ങിയതോടെയാണ് സ്‌കോറിംങ് അൽപം മെല്ലെയായത്. ക്ലാസനും (40), നിതീഷ് കുമാർ റെഡിയും (28), സലിൽ അറോറയും (24) മികച്ച സംഭാവന നൽകി.

