ഹരാരെ: മലയാളി താരം സഞ്ജു സാംസണിന് ഇന്നലെ തൊട്ടതെല്ലാം പൊന്നായ ദിവസമായിരുന്നു. നിര്‍ഭാഗ്യങ്ങള്‍കൊണ്ട് നിരന്തരം ടീമിനു വെളിയിലിരിക്കേണ്ടിവന്ന താരം ഹരാരെയിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ വിക്കറ്റിനു മുന്നിലും പിന്നിലും നിറഞ്ഞാടുകയായിരുന്നു സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍.ഒന്‍പതാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ വലതു ഭാഗത്തേക്ക് ചാടിയുള്ളൊരു അസാധ്യ ഡൈവിങ്ങിലൂടെയാണ് സഞ്ജു ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
സിറാജിന്റെ പന്തില്‍ എഡ്ജായി സിംബാബ്വേ ഓപ്പണര്‍ തകുഡ്‌സ്വനാഷെ കൈതാനോയെ മാസ്മരികമായൊരു ഡൈവിലൂടെ സഞ്ജു സാംസണ്‍ പിടികൂടുകയായിരുന്നു. പിന്നാലെ തുടര്‍ച്ചയായി രണ്ട് സിംബാബ്വേ ബാറ്റര്‍മാരെ കൂടി സഞ്ജു കീപ്പിങ് മികവില്‍ കൂടാരം കയറ്റി. ഓപ്പണര്‍ ഇന്നസെന്റ് കൈയയെ ഷര്‍ദുല്‍ താക്കൂറും മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധവീറിനെ പ്രസിദ് കൃഷ്ണയും സഞ്ജുവിന്റെ കൈയിലെത്തിച്ചു.സിംബാബ്വേ ഉയര്‍ത്തിയ 161 റണ്‍സ് എന്ന ചെറിയ ലക്ഷ്യം ഇന്ത്യ 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം മറികടക്കുമ്പോള്‍ സിക്സറിലൂടെ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും സഞ്ജു തന്നെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടക്കത്തില്‍ തന്നെ നായകന്‍ കെ.എല്‍ രാഹുലിനെയും പിന്നാലെ ഇഷന്‍ കിഷനെയും പറഞ്ഞയച്ച് തുടക്കത്തില്‍ ഞെട്ടിപ്പിച്ചു സിംബാബ്വേ ബൗളര്‍മാര്‍. നിലയുറപ്പിച്ചുകളിച്ച ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും പവലിയനില്‍ തിരിച്ചെത്തിയതോടെ സിംബാബ്വേ മത്സരത്തില്‍ തിരിച്ചുവരികയാണെന്നാണ് കരുതിയത്.എന്നാല്‍, തുടര്‍ന്നങ്ങോട്ടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. കരുതലോടെ തുടങ്ങി നിലയുറപ്പിച്ച ശേഷം സിംബാബ്വേ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു താരം.
39 പന്തില്‍ മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്ബടിയോടെ 43 റണ്‍സ് അടിച്ചെടുത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. ഗാലറിയില്‍നിന്നുള്ള ‘സഞ്ജു, സഞ്ജു’ ആര്‍പ്പുവിളികള്‍ക്കിടയിലായിരുന്നു മനോഹരമായൊരു പടുകൂറ്റന്‍ സിക്സറിലൂടെ സഞ്ജുവിന്റെ ഫിനിഷിങ് ടച്ച്. ഇതിന് പിന്നാലെ സിംബാബ്‌വേ ആരാധകർ പോലും മലയാളി താരത്തിനു പിന്നാലെ കൂടി. ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി മലയാളി താരം നാടിന് അഭിമാനമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കളിയിലെ താരവും സഞ്ജു തന്നെ.