കോട്ടയം: കോട്ടയം മണിപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറായി ഭീതി വിതച്ച് നടക്കുന്ന പേപ്പട്ടിയെ പിടികൂടാൻ നടപടിയെടുക്കാതെ അധികൃതർ. ഉടനടി നടപടിയെടുക്കാമെന്നു ജില്ലാ കളക്ടർ പി.കെ ജയശ്രീ അടക്കം പറഞ്ഞെങ്കിലും വിഷയത്തിൽ ഒന്നും ചെയ്യാൻ ആരും തയ്യാറായിട്ടില്ല. നഗരസഭ അധികൃതർ മൃഗസംരക്ഷണ വകുപ്പിന്റെ കോർട്ടിലേയ്ക്കു പന്ത് തട്ടിയിട്ടെങ്കിലും ‘നായയിൽ നിന്ന് നാടിനെ’ രക്ഷിക്കാനുള്ള ഉത്തരവാദിത്വം മാത്രം ആരും ഏറ്റെടുക്കുന്നില്ല. ജില്ലാ കളക്ടറെ പോലും നാട്ടുകാർ വിളിച്ച് പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല.
ശനിയാഴ്ച വൈകിട്ടോടെ മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് സമീപമാണ് പേ വിഷ ബാധയുടെ ലക്ഷണങ്ങളുമായി തെരുവുനായ എത്തിയത്. വായിൽ നിന്നും നുരയും പതയും വന്ന നായ അവശനായി കാണപ്പെടുന്നുണ്ടെങ്കിലും, ചില സമയങ്ങളിൽ എഴുന്നേറ്റ് നടന്ന് അക്രമ സ്വാഭാവം കാട്ടുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. പെട്രോൾ പമ്പിനു സമീപത്തെ വീടിന്റെ പുരയിടത്തിൽ കിടന്ന നായ ഇവിടെ നിന്ന് എഴുന്നേറ്റ് നടന്ന് സമീപത്തെ പമ്പിലേയ്ക്ക് ആദ്യം കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്ന് ഇറങ്ങി നടന്ന നായ റോഡിലൂടെ മണിപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലാണ് എത്തിയത്. ഈ ഷോറൂമിനുള്ളിൽ കടന്ന നായ, ഇവിടെ ഒരു വശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയായതിനാലും ജീവനക്കാരില്ലാതിരുന്നതിനാലും ഇന്ന് അപകട ഭീതിയില്ല. എന്നാൽ, ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ട്. രാത്രി ഡ്യൂട്ടിയുള്ള ഇദ്ദേഹത്തിന് ഭീഷണിയായാണ് ഇവിടെ നായ നിലകൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് സ്ഥാപന അധികൃതർ അടക്കം മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും, നഗരസഭ അധികൃതരെയും ബന്ധപ്പെട്ടത്.
വിഷയം സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവ് ആദ്യം വാർത്ത നൽകിയതിനെ തുടർന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിലും, നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ടി.എ തങ്കവും സ്ഥലത്ത് എത്തി. എന്നാൽ, നായയെ പിടിക്കുന്നതിന് പരിശീലനം ലഭിച്ചവർ ഇല്ലാതെ പിടികൂടാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് അധികൃതരെ ഇവർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവരുടെ ഭാഗത്ത് നിന്ന് ഇതുവരെയും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. തുടർന്നാണ് നാട്ടുകാർ എഡിഎമ്മിനെയും, ജില്ലാ കളക്ടറെയും ബന്ധപ്പെട്ടത്. വിഷയത്തിന് പരിഹാരം കാണാമെന്ന് കളക്ടർ ഉറപ്പു നൽകി രണ്ടു മണിക്കൂർ കഴിഞ്ഞെങ്കിലും ഇനിയും നായയെ പിടിച്ചു കെട്ടാൻ സാധിച്ചിട്ടില്ല. രാത്രിയിൽ പേ വിഷ ബാധ ലക്ഷണം പ്രകടിപ്പിച്ച നായ പുറത്ത് മറ്റ് നായക്കളെ ആക്രമിക്കുകയോ, ആളുകളെ കടിക്കുകയോ ചെയ്താൽ സ്ഥിതി രൂക്ഷമാകുമെന്നാണ് നാട്ടുകാർ ഭയക്കുന്നത്.