ലോഡ്സ്: ക്രിക്കറ്റിന്റെ മെക്കയിലെ രണ്ടാം ആഷസ് ടെസ്റ്റിലും ഓസീസ് ബാറ്റർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇംഗ്ലീഷ് ബൗളിംങ് നിര. മൂന്നാം ദിനം, രണ്ടാം ഇന്നിംങ്സിൽ 221 റണ്ണിന്റെ ശക്തമായ മേധാവിത്വവുമായി ബാറ്റിംങ് തുടരുന്ന ഓസീസ് മത്സരം ഏറെക്കുറെ വരുതിയിലാക്കിക്കഴിഞ്ഞു. ഇനി ബാസ്ബോൾ ആക്രമണത്തിൽ പടപൊരുതിക്കയറിയെങ്കിൽ മാത്രമേ ഇംഗ്ലണ്ടിന് ഈ ടെസ്റ്റിലും ഇനി പ്രതീക്ഷകൾ ബാക്കിയുള്ളു.
രണ്ടാം ദിനം 278 ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. 45 റണ്ണുമായി ഹാരി ബ്രൂക്കും, ഏഴു റണ്ണുമായി സ്റ്റോക്ക്സുമായിരുന്നു ക്രീസിൽ. ഒരു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും 17 റണ്ണുമായി സ്റ്റോക്ക്സ് മടങ്ങി. പിന്നാലെ ഇംഗ്ലീഷ് ബാറ്റർമാരുടെ ഘോഷയാത്രയാണ് കണ്ടത്. 46 റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ബാക്കി എല്ലാ ബാറ്റർമാരും മടങ്ങിയെത്തി. 293 ൽ ബ്രൂക്ക് (50), 311 ൽ ബ്രയ്സ്റ്റോ (16), 324 ൽ റോബിൻസൺ (9), 325 ൽ ബ്രോഡ് (12), ഇതേ സ്കോറിൽ തന്നെ ടങ് (1) എന്നിവർ മടങ്ങിയെത്തി. ഇതോടെ ഓസീസിന് ലീഡ് സമ്മാനിച്ച് ഇംഗ്ലീഷ് നിര ബാറ്റ് താഴ്ത്തി. ഓസീസിന് വേണ്ടി സ്റ്റാർക്ക് മൂന്നും, ഹെസൽവുഡും ഹെഡും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. കമ്മിൻസ്, ലയോൺ, ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസീസ് രണ്ടാം ഇന്നിംങ്സിലും ശക്തമായ പോരാട്ടം തന്നെ തുടർന്നു. ഒന്നാം വിക്കറ്റിൽ വാർണറും, ഖവാജയും ചേർന്ന് 63 റൺ കൂട്ടിച്ചേർത്തു. 25 റണ്ണെടുത്ത വാർണ്ണർ ടങിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. 123 ൽ ലബുഷൈനും പുറത്തായി. എന്നാൽ, മികച്ച രീതിയിൽ ബാറ്റ് വീശുന്ന ഖവാജയും (58), ആറു റണ്ണുമായി സ്മിത്തും ക്രീസിലുണ്ട്.
സ്കോർ
ആസ്ട്രേലിയ -416 , 130/2
ഇംഗ്ലണ്ട് – 325