കാലിൽ സർജറി; മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെക്കുറിച്ച് ആസിഫ് അലി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ നായകനായി ആസിഫ് തിളങ്ങി. വലിയൊരു കൂട്ടം ആരാധകരും ആസിഫിന് ഇന്ന് സ്വന്തമാണ്. അടുത്തിടെ നടന് ഒരു അപകടം സംഭവിച്ചിരുന്നു. ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് താരം. “ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. ടിക്കി ടാക്കയുടെ ഷൂട്ടിനിടയില്‍ ഒരു ആക്സിഡന്റ് പറ്റിയതാണ്. സർജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോ തെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ടിക്കി ടാക്കയില്‍ ജോയിൻ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്‌”, എന്നാണ് ആസിഫ് അലി പറഞ്ഞത്.

പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടൻ. 2023 നവംബർ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ മുട്ടിന് താഴെ പരിക്കേല്‍ക്കുക ആയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക. അതേസമയം, ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫിന്റേതായി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി സിനിമയ്ക്ക് ശേഷം ജോഫിൻ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഫിൻ ടി ചാക്കോ, രാമു സുനില്‍ എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജോണ്‍ മന്ത്രിക്കലിന്റേത് ആണ് തിരക്കഥ.

Hot Topics

Related Articles