അട്ടപ്പാടിയിലെ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലില്‍ സ്വീകരിച്ചു.
മധുവധക്കേസ് വിചാരണ വേളയിലായിരുന്നു അമ്മ മല്ലിയെയും സഹോദരിയെയും രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാൻ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മധു വധക്കേസില്‍ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ ജീവനോടെ കാണില്ലെന്നും പറഞ്ഞ് ഷിഫാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി.

Advertisements

കേസില്‍ നിന്ന് പിന്മാറാന്‍ 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഭീഷണിക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മല്ലി അപേക്ഷ നല്‍കിയത്. അതേസമയം മല്ലിയുടെ അപേക്ഷ പുനഃപരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ജഡ്ജി ജോമോൻ ജോണ്‍ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി മണ്ണാർക്കാട് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പി.ജയൻ ഹാജരായി. കേസില്‍ പ്രതി അബ്ബാസിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.

Hot Topics

Related Articles