തിരുവനന്തപുരം: ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ഓണം ബോണസ് തുക ശുപാർശ. ബീവറേജ് കോർപ്പറേഷനാണ് സർക്കാരിന് ശുപാർശ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു. ലേബലിംഗ് തൊഴിലാളികള്‍ വരെയുള്ള ജീവനക്കാർക്ക് ഓണം കളറാകാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ ഓണം ബോണസ് സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ പ്രതികരിച്ചത്.
95000 രൂപവരെയാണ് ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ കഴിഞ്ഞ വർഷം 90000 രൂപയായിരുന്നു ഓണം ബോണസ്. മദ്യ വില്‍പനയിലൂടെ 5000 കേടി രൂപയുടെ നികുതി വരുമാനം ലഭിച്ചതിന് പിന്നാലെയാണ് നീക്കം എത്തുന്നത്. സർക്കാർ ജീവനക്കാർ ലഭിക്കുന്ന ഏറ്റവും കൂടിയ ഓണം ബോണസാകും ഈ തുകയെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് വിഭാഗങ്ങളിലായാവും ഈ തുക ജീവനക്കാർക്ക് വിതരണം ചെയ്യുക. പെർഫോമൻസ് ഇൻസെന്റീവ്, എക്സ്ഗ്രാഷ്യ എന്നീ വിഭാഗങ്ങളിലാവും ബോണസ് നല്‍കുക. ബെവ്കോ ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി 5000 ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്. ശുചീകരണ തൊഴിലാളികള്‍ക്ക് 5000 രൂപയാകും ബോണസ് ലഭിക്കുക.
അതേസമയം ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ബോണസ് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചത്. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കില്‍ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങള്‍ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളില്‍ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.