കരുനാഗപ്പള്ളി:വിവാഹത്തിനായുള്ള ഒരുക്കങ്ങളിലായിരുന്നു ഇരുവീടുകളും. ഒക്ടോബർ 19-ന് കല്യാണവേദിയിൽ നവവധുവായി ഒരുങ്ങേണ്ടിയിരുന്ന അഞ്ജനയെ അതേ വിവാഹവേഷത്തിലാണ് പൊതുദർശനത്തിനായി ആളുകൾ കണ്ടുനിൽക്കേണ്ടി വന്നത്. ഒരുമാസം മാത്രമെ പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന് ശേഷിച്ചിരുന്നുള്ളൂ. എന്നാൽ ദുരന്തം ആ സ്വപ്നങ്ങളെല്ലാം തകർത്തു.അഞ്ച് വർഷം മുൻപ് അച്ഛൻ എസ്.ബി. മോഹനനെ നഷ്ടപ്പെട്ട അഞ്ജനയുടെ ആശ്രയം അമ്മ അജിതയായിരുന്നു. തൊടിയൂർ സർവീസ് സഹകരണ ബാങ്ക് അരമത്തുമഠം ബ്രാഞ്ചിലെ ജീവനക്കാരിയാണ് അവർ.
പഠനവും പരിശ്രമവും കൊണ്ട് സഹ.ബാങ്കിൽ ജോലി നേടുകയായിരുന്നു അഞ്ജന. ജോലി സ്വന്തമായതിന് പിന്നാലെ കഴിഞ്ഞ വർഷം വിവാഹം ഉറപ്പിച്ചു. വരൻ മൈനാഗപ്പള്ളി വില്ലേജിലെ ജീവനക്കാരനായ കല്ലേലിഭാഗം സ്വദേശി അഖിൽ.അടുത്തിടെ വിവാഹവസ്ത്രം വാങ്ങിയിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിനുശേഷം അതേ വസ്ത്രമണിയിച്ചപ്പോഴാണ് കണ്ണീരോടെ എല്ലാവരും വിടപറഞ്ഞത്. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. നൂറുകണക്കിന് ആളുകൾ എത്തി അവസാനമായി ഒരു നോക്ക് കാണാനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിവ് വിളി വന്നില്ല, പിന്നെ ദുരന്തവാർത്ത
ജോലിക്കുപോയാൽ അഞ്ജന പതിവായി അഖിലിനെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ ഫോൺ വിളി വന്നില്ല. കല്യാണക്കുറി അടിക്കുന്ന തിരക്കിലായിരുന്ന അഖിൽ ആശങ്കയോടെ നിന്നു. ക്ഷണക്കത്തിന്റെ അവസാന പ്രൂഫ് നോക്കുന്നതിനിടയിലാണ് ഭാവിവധുവിന്റെ ദുരന്തവാർത്ത അറിഞ്ഞത്.ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും ചേതനയറ്റുകിടന്ന ശരീരം മാത്രമാണ് അഖിലിനെ കാത്തിരുന്നത്. പിന്നീട് മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് പിന്നാലെ വൈകീട്ട് വീട്ടിലേക്ക് കൊണ്ടുവന്നു.ഒരുങ്ങിയിരുന്നത് വിവാഹത്തിനായിരുന്നുവെങ്കിലും, വേദനാജനകമായും അഞ്ജനയുടെ വീട് അന്തിമയാത്രയ്ക്കായി ആയിരുന്നു സാക്ഷ്യം വഹിച്ചു.