ലണ്ടൻ:ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെ ടീമില്‍ നിന്ന് പുറത്താക്കി. സ്റ്റോക്സിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂണ്‍ 17-ന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ മുൻ നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനെ നയിക്കും. 2017 മുതല്‍ 2022 വരെ ഇംഗ്ലണ്ടിന്റെ നായകനായിരുന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ (64 ടെസ്റ്റ്) നയിച്ച നായകന് കൂടിയാണ്. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചത്.
ഒന്നാം ടെസ്റ്റില്‍ ന്യൂസിലൻഡിനെ 115 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെ, ടീം മാനേജ്മെന്റിന്റെ നിര്‍ദേശം ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ചെല്‍സിയിലെ ‘റെക്സ് റൂംസ്’ നൈറ്റ് ക്ലബ്ബില്‍ എത്തിയത്. ഇവിടെ വെച്ച് പ്രമുഖ റഗ്ബി ക്ലബ്ബായ സാരസെൻസിന്റെ സാമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങള്‍ വാക്കേറ്റത്തിലാവുകയായിരുന്നു. സംഭവത്തില്‍ ഇസിബിയും സ്വതന്ത്ര ക്രിക്കറ്റ് റെഗുലേറ്ററും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താരങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെങ്കിലും അച്ചടക്കലംഘനത്തിന് കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റ് ബോർഡിന്റെ കർശന അന്വേഷണം നേരിടുന്നതിനാലാണ് ഇരുവർക്കും രണ്ടാം ടെസ്റ്റില്‍ വിലക്കേർപ്പെടുത്തിയതെന്ന് ഇസിബി ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.


