മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു കേരളം – തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനും അഭിപ്രായ സമന്വയത്തോടെ പുതിയ ഡാം നിർമിക്കുന്നതിന് സാഹചര്യമൊരുക്കാനും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്ന് ചരൽക്കുന്നിൽ ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാംപ് ആവശ്യപ്പെട്ടു. കേരള ജനതയുടെ സുരക്ഷയെ കരുതി മുല്ലെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനും തമിഴ്നാടിന്റെ മുഖ്യ ആവശ്യത്തെ കരുതി ആവശ്യമായ വെള്ളം കൊടുക്കുമെന്നു ഉറപ്പു വരുത്തുന്നതിനും കഴിയുന്ന വിധത്തിലുള്ള തീരുമാനം കേന്ദ്ര സർക്കാരിലൂടെ മുന്നോട്ടുവച്ചാൽ രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യത ഉണ്ടാക്കാൻ കഴിയുമെന്നു പാർട്ടി നേതൃ ക്യാംപ് അംഗീകരിച്ച പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് നിയമസഭ കക്ഷിനേതാവും ജലവിഭവ –ഭവന നിർമാണ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ പി.സി.തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, വർഗീസ് മാമ്മൻ എംഎൽഎ, ട്രഷറർ ഏബ്രഹാം കലമണ്ണിൽ, നേതാക്കളായ ഡി.കെ.ജോൺ, ജോൺ കെ. മാത്യു, വി.ജെ. ലാലി, കൊട്ടാരക്കര പൊന്നച്ചൻ, സി. മോഹനൻ പിള്ള, അഹമ്മദ് തോട്ടത്തിൽ, മാത്യു ജോർജ്, ജോണി ചെക്കിട്ട, ജേക്കബ് ഏബ്രഹാം, ജോർജ് കുന്നപ്പുഴ, കുഞ്ഞു കോശി പോൾ, ജെയ്സൺ ജോസഫ്, എം.ജെ. ജേക്കബ്, സി.വി. കുര്യാക്കോസ്, ജോബി ജോൺ, മാത്യു വർഗീസ്, പി.എം. ജോർജ്, ജോസഫ് കളപ്പുര, റോജസ്സ് സെബാസ്റ്റ്യൻ, ജെമോ ജോസഫ്, റോയി ഉമ്മൻ, വർഗീസ് വെട്ടിയാങ്കൽ, ഷീലാ സ്റ്റീഫൻ, ചെറിയാൻ ചാക്കോ, കെ.വി. കണ്ണൻ, ജോൺസ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനുള്ള കർമ്മ പരിപാടികൾക്ക് ക്യാമ്പ് രൂപം നൽകി


