ന്യൂഡൽഹി ; ഇന്ത്യയില്‍ അത്ഭുതപ്പെടുത്തിയ മൂന്ന് കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഒരു ഇറ്റാലിയൻ യുവതി. ക്രിസി വർഗീസ് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമില്‍ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിപ്പോഴുണ്ടായ 3 സർപ്രൈസുകള്‍’ എന്നും പറഞ്ഞാണ് ക്രിസി ഇക്കാര്യങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. ‘ഒരു ഇന്ത്യൻ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുമ്പോള്‍ അവിടെ ആഘോഷങ്ങളും ആചാരങ്ങളും ധാരാളം ഭക്ഷണവും ഉണ്ടാകുമെന്ന് എനിക്കറിയമായിരുന്നു. ഒരു ഇറ്റാലിയൻ കുടുംബത്തില്‍ വളർന്നതിനാല്‍ തന്നെ ഇതൊക്കെ തനിക്ക് പരിചിതമായിരുന്നു. എന്നാല്‍ ഈ മൂന്ന് കാര്യങ്ങള്‍ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല’ എന്നാണ് ക്രിസി പറയുന്നത്.
വിശന്നിരിക്കാൻ സമ്മതിക്കില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഒന്ന്, നിങ്ങള്‍ക്ക് ഒരിക്കലും വിശന്നിരിക്കാൻ കഴിയില്ല. ഇന്ത്യൻ കുടുംബങ്ങള്‍ അതിഥിസല്‍ക്കാരത്തിന് പേരുകേട്ടതാണെന്ന് എനിക്കറിയമായിരുന്നു, എന്നാല്‍ ഇത്രയധികം ഭക്ഷണം നല്‍കുമെന്ന് ഞാൻ കരുതിയില്ല. നിങ്ങള്‍ ആദ്യത്തെ പ്ലേറ്റ് കഴിച്ചുതീർക്കുന്ന നിമിഷം തന്നെ അടുത്ത മൂന്ന് സെർവിംഗ് കൂടി പ്ലേറ്റിലേക്ക് എത്തും. ‘എനിക്ക് വയറുനിറഞ്ഞു’ എന്ന് പറയുന്നത് അവർ ഗൗനിക്കാറില്ലെന്ന് ഞാൻ മനസ്സിലാക്കി’.
അടുക്കളയിലെ സഹായം വേണ്ട
‘എന്റെ കുടുംബത്തില്‍ ആളുകള്‍ വന്നാല്‍ എല്ലാവരും അടുക്കളയില്‍ സഹായിക്കും. എന്നാല്‍ ഭർത്താവിന്റെ കുടുംബത്തില്‍ അതിഥികള്‍ വന്നാല്‍ അവർ അതിഥികള്‍ തന്നെയാണ്. ഇരുന്ന് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്ന് ഞാൻ പഠിച്ചു’.
തുറന്നുപറച്ചിലുകള്‍
‘ഇന്ത്യൻ കുടുംബങ്ങളില്‍ അവർ മനസ്സിലുള്ളത് നേരിട്ട് പറയും. ‘നിങ്ങള്‍ ഐബ്രോ ചെയ്യേണ്ടതുണ്ട്’, ‘നിങ്ങളുടെ ലെഹങ്കയ്ക്കൊപ്പം ആ ആഭരണം ചേരുന്നില്ല’ എന്നൊക്കെ അവർ പറയും. ആദ്യം ഞാൻ വിചാരിച്ചത് നമ്മള് വഴക്കിടുകയാണോ എന്നാണ്. എന്നാല്‍ പിന്നീട് അത് സാധാരണ സംഭാഷണം മാത്രമാണെന്ന് എനിക്ക് മനസ്സിലായി’. മറ്റൊരു കുടുംബത്തിന്റെ സംസ്കാരത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടതില്‍ നിന്ന് താൻ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും, ഭർത്താവിനെയോ ഈ അനുഭവങ്ങളെയോ മാറ്റിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. ‘ഞാൻ ഒരു ഇന്ത്യക്കാരനെ പ്രണയിക്കുന്ന ഇറ്റാലിയൻ യുവതിയാണ്. ഇതൊരു മികച്ച കോമ്പിനേഷനാണ്’ എന്നാണ് ഒരാള്‍ കുറിച്ചത്. അതുപോലെ, യുവതി പറഞ്ഞതെല്ലാം സത്യമാണ് എന്നും ഏറെപ്പേരാണ് അഭിപ്രായപ്പെട്ടത്.


