സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ആണവ കരാറിൽ ഒപ്പ് വച്ചു : ചരിത്രം രചിച്ചത് അമീർ മുഹമ്മദ് ബിൻ സല്‍മാൻ നടത്തിയ യു.എസ് സന്ദർശനത്തിൻ്റെ തുടർച്ചയായി

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് സമാധാനപരമായ ആണവോർജ്ജ ഉപയോഗങ്ങള്‍ക്കുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.കഴിഞ്ഞ നവംബറില്‍ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻ നടത്തിയ യു.എസ് സന്ദർശന വേളയില്‍ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകള്‍ പൂർത്തിയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ ചരിത്രപ്രധാനമായ കരാർ നിലവില്‍ വന്നിരിക്കുന്നത്.

Advertisements

സൗദി ഊർജ്ജ, വ്യവസായ-ഖനന ധാതു മന്ത്രി അമീർ അബ്ദുല്‍ അസീസ് ബിൻ സല്‍മാനും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാർ കൈമാറിയത്. സാങ്കേതികവിദ്യ, അനുഭവസമ്പത്ത്, അറിവ് എന്നിവ പരസ്പരം കൈമാറുന്നതിലൂടെ ഊർജ്ജ, വികസിത സാങ്കേതികവിദ്യാരംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും മുന്നേറ്റമുണ്ടാക്കാൻ ഈ നീക്കം സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആണവ സുരക്ഷ, അണുപ്രസരണ വ്യാപനം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഈ സഹകരണം നടപ്പാക്കുന്നത്. സൗദിയുമായി സിവിലിയൻ ആണവ സഹകരണ കരാറിലെത്തിയ വിവരം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ സഹകരണ കരാറിന് പുറമെ, ആണവ സുരക്ഷാ ഉറപ്പുകള്‍ സംബന്ധിച്ച മറ്റൊരു പ്രത്യേക കരാറിലും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒപ്പുവെച്ചു.

പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതും ശതകോടി ഡോളർ മൂല്യമുള്ളതുമായ ഈ പങ്കാളിത്തം ആണവ വ്യാപനം തടയല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സഹായിക്കുമെന്ന് യു.എസ് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഈ കരാറുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി നിലവിലുള്ള നിയമനടപടികളുടെ ഭാഗമായി പരിശോധനയ്ക്കായി അമേരിക്കൻ കോണ്‍ഗ്രസിന് സമർപ്പിക്കും. യു.എസ് ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വ്യാപിപ്പിക്കാനും വാഷിങ്ടണും റിയാദും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും. കൂടാതെ, സൗദിയിലെ സമാധാനപരമായ ആണവോർജ്ജ പദ്ധതികളില്‍ അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഊർജ്ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും ഈ ദീർഘകാല പങ്കാളിത്തത്തിലൂടെ സാധിക്കും.

Hot Topics

Related Articles