തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നാട്ടുകാരും പൊലീസും സംശയിക്കുന്നത്.
ഇരുവരും തമ്മിൽ നേരത്തേയും നിരവധി തർക്കങ്ങളും ആക്രമണങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. മുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി വിശാഖ് പാൽക്കുളങ്ങരയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രദീപ് ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് വിശാഖിനെ വെട്ടിവീഴ്ത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


