തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സുപ്രീം കോടതിയില്‍ എസ്എൻസി ലാവലിൻ കേസ് മാറ്റി വെച്ചത് ബി ജെ പി- സിപിഎം അന്തര്‍ധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയേറ്റിന് മുന്നില്‍ ആര് എസ് പിയുടെ രാപ്പകല്‍ സമര സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയില്‍ പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. 2021 ല്‍ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ സിപിഎമ്മിന് ബി ജെ പി വോട്ട് മറിച്ച് നല്കി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണക്കെതിരെ ദില്ലിയില്‍ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളതെന്നും ചോദിച്ചു. കേരളീയം പരിപാടി ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തുന്ന രാഷ്ട്രീയ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.