കോവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുന്നു ;തുറന്നു സമ്മതിച്ച്‌ നിര്‍മാതാക്കള്‍

 തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ് വാക്സിന്റെ നിർമാതാക്കള്‍. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ അസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിർമിച്ച്‌ വിതരണം ചെയ്തത്. കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്. 

വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട നിരവധി പേർ യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയില്‍ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ഏപ്രില്‍ 21-ന് ആദ്യം പരാതി നൽകിയ യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിനിന്റെ ആരോപണങ്ങളെ ആദ്യം എതിർത്ത അസ്ട്രസെനെക, കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂർവം കേസുകളില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം) ഇടയാക്കുമെന്ന് സമ്മതിച്ചത്. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമാകും. ഇവരുടെ വാക്‌സിൻ ഉപയോഗിച്ച്‌ രോഗം ബാധിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കും.

Hot Topics

Related Articles