കേരളത്തിലെ കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരും; താപനില 42 ഡിഗ്രി വരെ ആയേക്കുമെന്ന് കുസാറ്റ് കാലാവസ്ഥാവിഭാഗം

എറണാകുളം : കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും. തൃശൂർ മുതല്‍ വടക്കോട്ടുള്ള ജില്ലകള്‍ സൂക്ഷിക്കണം. രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തില്‍ സ്ഥിതി ആശകജനകമാക്കുന്നത്. മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തില്‍ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു. അടുത്ത രണ്ടാഴ്ച കേരളത്തില്‍ നിർണായകമാണ്, ഗ്രൌണ്ട് വാട്ടർ ലെവല്‍ താഴുന്നത് ആശങ്ക ജനകമായ നിലയിലെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗമുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാൻ സാധ്യത കൂടുതലായതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. ഇന്നലെയും പാലക്കാട് ഉഷ്ണതംരഗം സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളില്‍ ഉയർന്ന താപനില
മുന്നറിയിപ്പുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. പത്തനംതിട്ട, കോട്ടയം കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 38°C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. ഏറെ നേരം സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നതും നിർജ്ജലീകരണവും നിർബന്ധമായും ഒഴിവാക്കണം.

Hot Topics

Related Articles