തൃശൂര്‍: ഹണിട്രാപ്പ് വഴി ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച സംഘത്തിലെ യുവതികള്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി നൗഫിയ, ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ട്രെയിനറായ കായംകുളം സ്വദേശി നിസ എന്നിവരാണ് ഡോക്ടറെ കുടുക്കാന്‍ ശ്രമിച്ച്, ഒടുവില്‍ പൊലീസ് വിരിച്ച കെണിയില്‍ വീണത്.
തൃശൂര്‍ നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ പ്രതികരിച്ചില്ല. സന്ദേശങ്ങള്‍ക്ക് പതിയെ ഭീഷണിയുടെ സ്വരം വന്നതോടെയാണ് ഡോക്ടര്‍ സംഗതി കാര്യമായെടുത്തത്. പണം നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്നായിരുന്നു പ്രധാന ഭീഷണി. വഴങ്ങില്ലെന്ന് മനസിലായപ്പോള്‍ വിദേശത്തു നിന്നുള്ള ഇന്റര്‍നെറ്റ് കോളിലൂടെ ഒരു പുരുഷനായി ഭീഷണി മുഴക്കല്‍. സംഗതി പ്രശ്‌നമാകുമെന്ന ബോധ്യപ്പെട്ട ഡോക്ടര്‍ പൊലീസിനെ സമീപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടറുടെ ഫോണ്‍ പൊലീസിന് കൈമാറിയതോടെ സംഭവം ഹണിട്രാപ്പാണെന്ന് മനസിലായി. അതിനനുസരിച്ചുള്ള സന്ദേശങ്ങള്‍ പൊലീസ് തിരിച്ചും അയച്ചു. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലീസ് സന്ദേശമിട്ടു. ഇതോടെ ബംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വരുമെന്ന് ഇവര്‍ അറിയിച്ചു.
പറഞ്ഞ ദിവസം തന്നെ തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്‌സാപ്പില്‍ ബന്ധപ്പെട്ടു. കായംകുളം സ്വദേശിയും ബംഗ്ലുരുവിലെ ഫിറ്റ്്‌നസ് ട്രെയിനറുമായ ഇരുപത്തിയൊന്‍പതുകാരി നിസയാണ് പണം കൈപ്പറ്റാന്‍ എത്തിയത്. പണം കൈപ്പറ്റാന്‍ വരാനുള്ള സ്ഥലവും സമയവും പൊലീസ് അറിയിച്ചു. ഡോക്ടറുടെ കാറിന്റെ അടയാളം പറഞ്ഞു കൊടുത്ത ശേഷം വനിതാ പൊലീസ് സംഘവും തൃശൂര്‍ എസിപി വി.കെ.രാജുവും വെസ്റ്റ് എസ്.ഐ ബൈജുവും കാറിന്റെ സമീപത്തെത്തിയ യുവതിയെ പിടികൂടി.
നിസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ മണ്ണുത്തി സ്വദേശി നൗഫിയ നിസയെ തുടരെ വിളിക്കുന്നുണ്ടായിരുന്നു. സ്പീക്കറിലിട്ട് സംസാരിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതോടെ, കിട്ടിയ മൂന്നു ലക്ഷം എവിടെ? മുങ്ങരുത്, വേഗം കാണണമെന്നായി നൗഫിയ. മൂന്നു ലക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ വഴിയരികില്‍ കാത്തുനിന്ന മണ്ണുത്തി സ്വദേശി നൗഫിയയെ വനിതാ പൊലീസുകാര്‍ കയ്യോടെ പൊക്കി. മുഖ്യ ആസൂത്രകനായ പുരുഷനെപ്പറ്റി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ വിദേശത്തായതിനാല്‍ പിടികൂടാന്‍ സിബിഐ മുഖേന ഇന്റര്‍പോളിന്റെ സഹായം തേടും.