സൗമ്യ വിശ്വനാഥൻ കൊലക്കേസ്; പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നൽകിയതിനെതിരെ അമ്മ സുപ്രീം കോടതിയിൽ

ദില്ലി : മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റ കൊലപാതകത്തിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്തത്. പ്രതികള്‍ക്ക് ജാമ്യവും നല്‍കി. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീല്‍. സൗമ്യയുടെ അമ്മ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷക മാലിനി പൊതുവാളാണ് സൌമ്യയുടെ അമ്മയ്ക്കായി അപ്പീല്‍ സമർപ്പിച്ചത്.

2008 സെപ്റ്റംബർ 30 നാണ് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് പതിവു പോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥ് കൊല്ലപ്പെട്ടത്. നെല്‍സണ്‍ മണ്‍ഡേല റോഡില്‍ വെച്ച്‌ മോഷ്ടാക്കള്‍ സൌമ്യയെ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. 2009ല്‍ രവി കപൂർ, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ 5 പ്രതികള്‍ അറസ്റ്റിലായി. ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബല്‍ജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ എന്നിവർക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചു.

Hot Topics

Related Articles