ലുസാൻ : ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലൻഡിലെ ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിൻ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര കിരീടം ചൂടി.നിലവിലെ ഒളിമ്ബിക് ചാമ്പ്യൻകൂടിയായ നീരജ് ചോപ്ര 87.66 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒന്നാമതെത്തിയത്. എന്നാല്‍ ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അഞ്ചാമതായി.
ഒൻപത് പേര്‍ പങ്കെടുത്ത പുരുഷ വിഭാഗം ജാവലിൻ ത്രോയില്‍ അഞ്ചാം ശ്രമത്തിലാണ് നീരജ് 87.66 മീറ്റര്‍ കണ്ടെത്തിയത്. ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 83.52 മീറ്റര്‍ മാത്രം എറിയാനായ നീരജ് മൂന്നാം ശ്രമത്തില്‍ അത് 85.04 മീറ്ററായി ഉയര്‍ത്തി. നാലാം ശ്രമം വീണ്ടും ഫൗളില്‍ കലാശിച്ചു. അഞ്ചാം ശ്രമത്തില്‍ വിജയമുറപ്പിച്ചുകൊണ്ട് നീരജ് കുതിച്ചുയര്‍ന്നു. ആറാം ശ്രമത്തില്‍ 84.15 മീറ്റര്‍ ദൂരമാണ് താരം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയാൻ വെബ്ബര്‍ രണ്ടാമതും 86.13 മീറ്റര്‍ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെച്ച് മൂന്നാമതും ഫിനിഷ് ചെയ്തു. പരിക്കിന്റെ പിടിയിലായിരുന്ന നീരജ് കഴിഞ്ഞ ഒരു മാസമായി വിശ്രമത്തിലായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ ഉടനെതന്നെ താരത്തിന് കിരീടം നേടാനായി എന്നത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. 25 കാരനായ നീരജ് മേയ് അഞ്ചിന് നടന്ന ദോഹ ഡയമണ്ട് ലീഗിലും കിരീടം നേടിയിരുന്നു.