ചെന്നൈയ്ക്ക് എതിരാളികളാര് ! ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഗുജറാത്ത് പോരാട്ടം ; തന്ത്രം മെനഞ്ഞ് രോഹിത്തും പാണ്ഡ്യയും

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ മത്സരത്തില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 മുതലാണു മത്സരം.

Advertisements

കടുത്ത ചൂടിലാണു മത്സരം നടക്കുക. അഹമ്മദാബാദില്‍ 43 ഡിഗ്രിയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. ചൂട്‌ മൂലം പിച്ചില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ മൂടിയിട്ടിരിക്കുകയാണെന്നു ക്യൂറേറ്റര്‍ വ്യക്‌തമാക്കി. ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചാണ്‌ ഇവിടെ. പിച്ചില്‍ പേസും ബൗണ്‍സുമുണ്ടെന്നും ക്യൂറേറ്റര്‍ അവകാശപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 81 റണ്ണിനു തോല്‍പ്പിച്ചാണു മുംബൈ ഇന്ത്യന്‍സ്‌ രണ്ടാം ക്വാളിഫയറിന്‌ ഒരുങ്ങിയത്‌. ഒന്നാം ക്വാളിഫയറിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 15 റണ്ണിനു തോറ്റതോടെയാണു ഗുജറാത്ത്‌ ടൈറ്റന്‍സിന്‌ ഇന്നത്തെ മത്സരം കളിക്കേണ്ടി വരുന്നത്‌. സീസണിലെ അവസാന മത്സരത്തില്‍ മുംബൈ ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നു. അവസാന അഞ്ച്‌ മത്സരങ്ങളില്‍ നാലും ജയിച്ച മുംബൈക്കാണു മുന്‍തൂക്കം.

ഒന്നാം ക്വാളിഫയറിലെ തോല്‍വി ഗുജറാത്തിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ലീഗ്‌ ഘട്ടത്തിലെ മികച്ച പ്രകടനം ഒന്നാം ക്വാളിഫയറില്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. മുംബൈ നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മയും റാഷിദ്‌ ഖാനും തമ്മിലുള്ള പോരാട്ടമാണു ശ്രദ്ധേയം. റാഷിദ്‌ രോഹിത്തിനെ ആറ്‌ ഇന്നിങ്‌സിനിടെ നാലു തവണ പുറത്താക്കി. അതേ സമയം സൂര്യകുമാര്‍ യാദവിനെ ഒരു തവണ പോലും പുറത്താക്കാന്‍ റാഷിദിനായില്ല. റാഷിദിന്റെ 47 പന്തുകളിലായി 67 റണ്ണെടുക്കാന്‍ സൂര്യക്കായി. 16-ാം സീസണിലെ ചേസിങ്‌ മാസ്‌റ്റര്‍മാരാണു മുംബൈയും ഗുജറാത്തും.

ആറു തവണയാണ്‌ ഇരുവരും പിന്തുടര്‍ന്നു ജയിച്ചത്‌. ഗുജറാത്ത്‌ നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യയുടെ പ്രകടനമാണ്‌ ഉറ്റുനോക്കുന്നത്‌.മുംബൈ എലിമിനേറ്ററിലേതു പോലെ അധിക ബാറ്ററെ ഇറക്കാന്‍ സാധ്യതയുണ്ട്‌. സൂര്യകുമാര്‍ യാദവിനെ ഇംപാക്‌ട് പ്ലേയറാക്കിയും പരീക്ഷണം നടത്താന്‍ അവര്‍ ധൈര്യപ്പെടും. വിജയ്‌ ശങ്കറിനെ ഇംപാക്‌ട് പ്ലേയറാക്കാനാണു ഗുജറാത്തിന്റെ പദ്ധതി. ദര്‍ശന്‍ നല്‍കാണ്ഡെയുടെ പരുക്കാണു ഗുജറാത്തിന്റെ ആശങ്ക. സൂപ്പര്‍ കിങ്‌സിനെതിരേ യഷ്‌ ദയാലിനു പകരമാണു നല്‍കാണ്ഡെ കളിച്ചത്‌. താരത്തിന്റെ പരുക്ക്‌ ഭേദമായില്ലെങ്കില്‍ യഷ്‌ ദയാല്‍ തിരിച്ചെത്തും.

പകരക്കാരനായി ജോഷ്‌ ലിറ്റിലിനെ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്‌. ലിറ്റില്‍ എത്തിയാല്‍ ദാസുന്‍ ശനകയ്‌ക്കു പുറത്തിരിക്കേണ്ടി വരും. മുംബൈ മുംബൈ ഇന്ത്യന്‍സിനു പരുക്കുകളുടെ പ്രതിസന്ധിയില്ല.
ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ വൃദ്ധിമാന്‍ സാഹയ്‌ക്കു പകരം ശ്രീകര്‍ ഭരതിനെ കളിപ്പിക്കാനും ആലോചനയുണ്ട്‌. സമ്മര്‍ദത്തില്‍പ്പെടുന്ന സാഹ വിക്കറ്റ്‌ വലിച്ചെറിയുന്നതു ടീമിനെ പ്രതിസന്ധിയിലാക്കാറുണ്ട്‌. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ ശുഭ്‌മന്‍ ഗില്ലിനു പറ്റിയ പങ്കാളിയായാണു ഭരതിനെ കാണുന്നത്‌. ദാസുന്‍ ശനകയ്‌ക്കും ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ മാത്യു വേഡിനെ കളിപ്പിക്കാനും സാധ്യതയുണ്ട്‌. ശനകയ്‌ക്കു സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

Hot Topics

Related Articles