ദില്ലി : ജമ്മുവിലെ ഡോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍. കാസ്തിഗഡില്‍ നടന്ന ഏറ്റുമുട്ടല്‍ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. തുടർച്ചയായ ആക്രമണങ്ങളില്‍ കേന്ദ്രത്തിനെതിരെ ജമ്മുവില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. ഇന്നലെ പുലർച്ചെയാണ് ഡോഡയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പർ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലർച്ചെ 3.40 ഓടെയാണ് ഓപ്പറേഷൻ തുടങ്ങിയതെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവരെ ഇവിടുത്തെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇവിടുത്തെ സാദാൻ ലോവർ പ്രൈമറി സ്കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരരർ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരർ വനമേലയിലേക്ക് ഓടിക്കളഞ്ഞു.
വനമേഖലയിലേക്ക് കൂടൂതല്‍ സൈനികരെ തെരച്ചലിനായി നിയോഗിച്ചു. സുരക്ഷ സേനയെ സഹായിക്കുന്ന ഗ്രാമീണ സുരക്ഷ സംഘത്തിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. അപ്പർ ദേസാ ഭട്ട മേഖലയില്‍ കുറഞ്ഞത് പത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സുരക്ഷസേന സംശയിക്കുന്നത്. ഇതിനിടെ രജൌരിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെപ്പുണ്ടായി. നുഴഞ്ഞകയറാൻ എത്തിയ ഭീകരർക്ക് നേരെ സൈന്യം വെടിവെച്ചു. തുടർച്ചയായി ആക്രമണത്തില്‍ സൈനികർ കൊല്ലപ്പെടുന്നത് സർക്കാരിന്റ കഴിവ് കേടാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് ജമ്മുവില്‍ പ്രതിഷേധിക്കും. വിവിധ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും.