‘പിണറായിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണം’; സ്വകാര്യ സന്ദർശനമെന്ന പേരിലെ യാത്ര ഉചിതമല്ലെന്ന് മുരളീധരൻ

തിരുവനനന്തപുരം : സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോയത് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. സ്വകാര്യ സന്ദർശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തൃശൂരില്‍ വിജയത്തെ സംബന്ധിച്ച്‌ സംശയമില്ല. ജനങ്ങള്‍ സ്ഥാനാർത്ഥിയെ ഏറ്റെടുത്തു. പത്മജയെക്കുറിച്ച്‌ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇനി ഒന്നും പറയാനില്ലെന്നും മുരളീധരൻ പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നെടുമ്ബാശേരിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം യാത്ര.

ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയില്‍ തുടരും. 12 മുതല്‍ 18 വരെയുള്ള ആറ് ദിവസങ്ങളില്‍ അദ്ദേഹം സിങ്കപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. മകള്‍ വീണയും ഭ‍ര്‍ത്താവ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും ഒപ്പമുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്. പുലർച്ചെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്ബ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചത്.

Hot Topics

Related Articles