കോട്ടയം വൈക്കത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ : പിടിയിലായത് ഉദയനാപുരം സ്വദേശി 

വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ഉദയനാപുരം വടക്കേമുറി ആറാട്ടുകുളങ്ങര ഭാഗത്ത് കുര്യയാം പറമ്പിൽ വീട്ടിൽ തക്കാളി എന്ന് വിളിക്കുന്ന രതീഷ് (37) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് ഏപ്രില്‍ പതിനൊന്നാം തീയതി രാത്രി 9.00 മണിയോടുകൂടി  പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കൻ വാടകയ്ക്ക് താമസിക്കുന്ന വൈക്കപ്രയാർ ഉള്ള കടമുറിയിൽ അതിക്രമിച്ചു കയറി  കയ്യിൽ കരുതിയിരുന്ന പത്തലു കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവര്‍ മധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉദയനാപുരം പിതൃക്കുന്നം സ്വദേശിയായ യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കുവേണ്ടി നടത്തിയ ശക്തമായ തിരച്ചിലിലാണ് കണ്ണൂരില്‍ നിന്നും ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ് എം, സി.പി.ഓ മാരായ ഷാമോൻ,വിജയശങ്കർ, ജോസ്മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles