കൊല്ലത്ത് അച്ഛനെ മകൻ ഉലക്ക കൊണ്ട് അടിച്ചുകൊന്നു

കൊല്ലം: ഇരവിപുരത്ത് അച്ഛനെ മകൻ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം എകെജി ജംക്‌ഷനു സമീപം സ്നേഹനഗർ 163 വെളിയിൽ പുരയിടം മംഗലത്ത് വീട്ടിൽ സത്യബാബു (73) ആണു മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രകുലൻ എന്നു വിളിക്കുന്ന രാഹുൽ സത്യനെ (37) ആണ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ട് 3.30നാണു സംഭവം. കൂലിപ്പണിക്കാരനായ സത്യബാബുവിനെ അദ്ദേഹത്തിന്റെ ഭാര്യ രമണിയുടെ മുന്നിൽ വച്ച് ഉലക്ക കൊണ്ട് അടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അടിയേറ്റ് വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു റോഡിൽ വീഴുകയായിരുന്നു. ഇയാളുടെ അടുത്തേക്ക് ആരും വരാൻ മകൻ അനുവദിക്കാത്തതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സത്യബാബുവിനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കസ്റ്റഡിയിലുള്ള മകനെ ഇരവിപുരം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Hot Topics

Related Articles