വൈദ്യുതി മുടങ്ങി: മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തിൽ പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു : സംഭവം മുംബൈയിൽ 

മുംബൈ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മുംബൈയിലെ ആശുപത്രിക്കെതിരെ പരാതി. വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്നാണ് ആരോപണം. മുംബൈയിലെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിലായിരുന്നു സംഭവം.

ഭിന്നശേഷിക്കാരനായ ഖുസ്രുദ്ധീന്‍ അന്‍സാരിയുടെ ഭാര്യ സാഹിദ്ധീനും(26) കുഞ്ഞുമാണ് മരിച്ചത്. 11 മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. തിങ്കളാഴ്ച ഡെലിവറി ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയെന്നും മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെട്ടതിന് ശേഷവും ഇവിടെ വേറെ ശസ്ത്രക്രിയ നടന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടില്‍ തന്നെയായിരുന്നു ഇതെന്നും കുടുംബം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. കുടുംബം പ്രതിഷേധം ശക്തമാക്കിയപ്പോഴും ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ആരോപണമുണ്ട്.

തന്റെ മരുമകള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്നും ഒമ്പത് മാസം വരെ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അന്‍സാരിയുടെ മാതാവ് പ്രതികരിച്ചു. എല്ലാ റിപ്പോര്‍ട്ടുകളും തൃപ്തികരമായിരുന്നു. ഏപ്രില്‍ 29ന് രാവിലെ ഏഴ് മണിക്കാണ് ഡെലിവറിക്കായി കയറ്റിയത്. രാത്രി എട്ട് മണി വരെയും തങ്ങളോട് യാതൊരു കുഴപ്പവുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് താന്‍ കാണുന്നത് ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു.

‘ഇടക്ക് വന്ന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് കറന്റ് പോയത്. എന്നിട്ടും അവര്‍ ഞങ്ങളെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചില്ല. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് അവര്‍ ശസ്ത്രക്രിയ നടത്തിയത്. ആദ്യം കുഞ്ഞ് മരിച്ചെന്നാണ് പറഞ്ഞത്. അമ്മയ്ക്ക് കുഴപ്പമില്ലെന്നും പറഞ്ഞു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ അതിനുമുമ്പ് തന്നെ മോളുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. ഓക്‌സിജന്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല’, അന്‍സാരിയുടെ അമ്മ പറഞ്ഞു.

തനിക്ക് നീതി ലഭിക്കണമെന്ന് അന്‍സാരി ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വൈദ്യുതി ഇല്ലാതിരിക്കെ മറ്റൊരു ശസ്ത്രക്രിയ നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ബിഎംസി മുന്‍ കൗണ്‍സിലര്‍ ജഗ്രിതി പാട്ടീല്‍ പ്രതികരിച്ചു. ആശുപത്രിയുടെ അവസ്ഥ വളരെ മോശമാണ്. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles