കോതമംഗലത്ത് കിണറില്‍ കാട്ടാന കുടുങ്ങിയത് 16 മണിക്കൂറോളം; ആനയെ കരയ്‌ക്ക് കയറ്റിയത് കിണറിന്റെ വശം ജെസിബി കൊണ്ടിടിച്ച്‌ തകർത്ത ശേഷം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ളാച്ചേരി ഭാഗത്തെ തോട്ടത്തിലെ ചതുരാകൃതിയിലുള്ള കിണറില്‍ കാട്ടാന കുടുങ്ങിയത് ഏതാണ്ട് 16 മണിക്കൂറോളമാണ്.പത്തോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറ്റിലേക്കാണ് പത്ത് വയസുകാരൻ കൊമ്പൻ വെള്ളിയാഴ്‌ച പുലർ‌ച്ചെ രണ്ട് മണിയോടെ വീണത്. വൈകുന്നേരം നാലുമണി അടുപ്പിച്ച്‌ മഴപെയ്യുന്ന സമയത്ത് ആനയെ വനംവകുപ്പ് കരയ്‌ക്ക് കയറ്റി മൂന്ന് കിലോമീറ്റർ നാട്ടിലൂടെ വനത്തിലേക്ക് തുരത്തി. കടുത്ത വന്യമൃഗ ശല്യം നേരിടുന്ന നിരവധി ജനങ്ങള്‍ വസിക്കുന്ന പ്‌ളാച്ചേരി ഭാഗത്ത് ആന കിണറ്റില്‍ വീണതോടെ കാട്ടാനയെ മയക്കുവെടി വച്ച്‌ മാറ്റണമെന്നും ആന വീണ കിണർ ഉപയോഗയോഗ്യമാക്കി കൊടുക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വനംവകുപ്പും ഒപ്പം നിന്നതോടെയാണ് ജനം ഇന്ന് പ്രദേശത്ത് സഹകരിച്ചത്. ഇതിനിടെ ആനയെ കരയ്‌ക്കു കയറ്റി ഓടിച്ചുവിട്ടതോടെ പ്രദേശവാസികള്‍ കോപാകുലരായി.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആന വീണ കിണറ്റില്‍ ചാടുമെന്ന് സ്ഥലമുടമയും ഭാര്യയും ഭീഷണിപ്പെടുത്തി. ജനവാസമേഖല ആയതിനാല്‍ ആനയെ മയക്കുവെടി വച്ച്‌ തന്നെ പിടികൂടണമെന്നും അല്ലെങ്കില്‍ ആന ഇറങ്ങി ഇനിയും പ്രശ്‌നമുണ്ടാകുമെന്നും സ്ഥലവാസികള്‍ ആവശ്യപ്പെട്ടിരുന്നു. പുലർച്ചെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെയും ആനയെ കരയ്‌ക്ക് കയറ്റാൻ വന്ന ജെസിബി ഓപ്പറേറ്ററേയും ഇതേ പ്രശ്‌നത്തിന്റെ പേരില്‍ ജനം തടഞ്ഞിരുന്നു. ഇതിനിടെ വൈകിട്ട് മൂന്നരയോടെ മഴ ആരംഭിച്ചതും കിണറിന്റെ വശം ജെസിബി കൊണ്ടിടിച്ച്‌ ആനയെ കരയ്‌ക്ക് കയറ്റി വനംവകുപ്പ് നിശ്ചയിച്ച സ്ഥലത്തുകൂടിത്തന്നെ കാട്‌കയറ്റി.

Hot Topics

Related Articles