കോട്ടയം കുറവിലങ്ങാട് പൊലീസ് ജീപ്പിൽ നിന്നും വിലങ്ങുമായി മോഷണക്കേസ് പ്രതി ചാടിരക്ഷപെട്ടു; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: കുറവിലങ്ങാട്ട് ബൈക്ക് മോഷണക്കേസ് പ്രതി വിലങ്ങുമായി പൊലീസ് ജീപ്പിൽ നിന്നും ചാടിരക്ഷപെട്ടു. വെള്ളിയാഴ്ച രാത്രി 08.45 ന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കളത്തൂർ തൂമാത്തുപാറയ്ക്കു സമീപത്താണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നു സംശയിച്ചു ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്ത പിറവം സ്വദേശി ജിതേഷ് (ജിത്തു -21) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടത്.

ബൈക്ക് മോഷണക്കേസിൽ പ്രതിയായ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ ജിത്തുവിനൊപ്പം മറ്റൊരു പ്രതിയായ കളത്തൂർ സ്വദേശി നൈജിലിനെ തേടിയാണ് പ്രതിയ്‌ക്കൊപ്പം പൊലീസ് എത്തിയത്. ഹിൽപാലസ് പൊലീസ് സംഘം പ്രതിയെയുമായി ജീപ്പിൽ എത്തിയപ്പോൾ ഇയാൾ ചാടിരക്ഷപെടുകയായിരുന്നു. നൈജിലിന്റെ വീടിനു സമീപം വാഹനം നിർത്തിയ പൊലീസ് നൈജിലിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ പ്രതിയായ ജിത്തു ജീപ്പിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പ്രതിയ്ക്കായി രാത്രി മുഴുവൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles