ഉത്തരവ് പാലിച്ചില്ല ; കെ.എസ്.ഇ.ബി എൻജിനീയർക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

കോട്ടയം : ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ് അനുസരിക്കാത്തതിന് കെ.എസ്.ഇ.ബി. എൻജിനീയറെ ഒരു വർഷം തടവിനും 25,000/- രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കെ.എസ്.ഇ.ബി. എൻജിനീയറും വാസ്തുകേന്ദ്ര എന്ന നിർമാണ കമ്പനിയുടെ ഉടമയുമായ കൃഷ്ണകുമാറിനെതിരേയാണ് കമ്മിഷൻ നടപടി. 2019 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലെ 72-ാം വകുപ്പ് പ്രകാരം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ നിക്ഷിപ്തമായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ശിക്ഷാനടപടി.കടപ്പൂർ സ്വദേശിയായ ദിലീപ്കുമാർ ബി നായരാണു പരാതിക്കാരൻ.ആറുമാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കുമെന്ന വാഗ്ദാനത്തിൽ ദിലീപ്കുമാറിൽ നിന്ന കൃഷ്ണകുമാർ 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.എന്നാൽ സമയത്തു വീടുപൂർത്തിയാക്കിയില്ലെന്നും നിർമാണത്തിൽ ന്യൂനതയുണ്ടെന്നും കാട്ടി ദിലീപ്കുമാർ 2013ലാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനനെ സമീപിച്ചത്.വിശദമായ തെളിവെടുപ്പിനുശേഷം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ 4,50,290- രൂപയും 25,000- രൂപ നഷ്ടപരിഹാരവും 10,000- രൂപ കോടതി ചിലവും 30 ദിവസത്തിനകം പരാതിക്കാരനു നൽകാൻ 2016 ജൂൺ 30ന് കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവു പാലിക്കാൻ കൃഷ്ണകുമാർ തയാറാകാതെ വന്നതോടെ ദിലീപ്കുമാർ വീണ്ടും കമ്മിഷനെ സമീപിച്ചു. ഇതു ഫയലിൽ സ്വീകരിച്ച കമ്മിഷൻ കൃഷ്ണകുമാറിന് വീണ്ടും അവസരങ്ങൾ നൽകിയെങ്കിലും കമ്മിഷൻ മുമ്പാകെ ഹാജരായില്ല. തുടർന്ന് വാറന്റ് പുറപ്പെടുവിപ്പിച്ച് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം.ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിലയിരുത്തി ശിക്ഷ വിധിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles