കോട്ടയം: ഏറ്റുമാനൂരിൽ കൃത്യം ഒരു മാസം മുൻപാണ് പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റു മരിച്ചത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ കോട്ടയം എസ്.എച്ച് മൗണ്ടിൽ കവർച്ചക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിച്ചത്. മള്ളൂശേരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതിയാണ് പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തിന് കുത്തി വീഴ്ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊൻകുന്നം സ്വദേശി അരുൺ ബാബുവിനെ ഇന്ന് കവർച്ച നടത്തിയ വീട്ടിൽ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.
ഈ മാസം അഞ്ചിനാണ് പ്രതി അരുൺ ബാബു മള്ളൂശേരിയിൽ വീട്ടമ്മ തനിച്ച് താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയയിരുന്നു. പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പനയും അടിപിടിയും അടക്കം പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ നിയമം ലംഘിച്ചതിന് ഇയാളെ കരുതൽ തടങ്കലിലും പാർപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് പ്രതി മള്ളൂശേരിയിലെ തറവാട്ട് വീ്ട്ടിൽ എത്തിയത്. ഇവിടെ ബന്ധുക്കളുടെ അപ്രീതിയ്ക്ക് പാത്രമായ പ്രതി സമീപത്തെ റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലെ വിടവുകളിലാണ് കിടന്നുറങ്ങിയിരുന്നത്. കൃത്യമായി ജോലിയില്ലാതായതോടെ ഇയാൾ കേസ് നടത്തുന്നതിന് അടക്കം പണം കണ്ടെത്തുന്നതിനായി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. മള്ളൂശേരിയിലെയും പരിസരത്തെയും മൂന്ന് വീടുകളാണ് ഇയാൾ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി റെയിൽവേ മേൽപ്പാലങ്ങൾക്ക് അടിയിലാണ് കിടന്നുറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ ഇയാളെ കണ്ടെത്തൽ പൊലീസിനും ദുഷ്കരമായിരുന്നു. ഇന്നലെ എസ്.എച്ച് മൗണ്ട് ഭാഗത്ത് വച്ച് പ്രതിയെ കണ്ടതോടെ മഫ്തിയിലൂണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ കടന്നു പിടിച്ചു. പൊലീസാണെന്നു പറഞ്ഞതിനു പിന്നാലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപിയെ പ്രതി കുത്തുകയായിരുന്നു. പ്രതിയെ കവർച്ച നടന്ന വീട്ടിൽ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


