നാട്ടകത്തെ കുടിവെള്ള പ്രശ്‌നം രാഷ്ട്രീയ വിവാദമാകുന്നു: താൻ വിളിച്ചത് ഉദ്യോഗസ്ഥ തല യോഗമെന്ന് മന്ത്രി; ഉദ്യോഗസ്ഥ തല യോഗത്തിൽ ജനപ്രതിനിധികളെ വിളിക്കേണ്ടതില്ലെന്നും മന്ത്രി; എം.എൽ.എയെയും നഗരസഭ അധ്യക്ഷയെയും വിളിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്

കോട്ടയം: നാട്ടകത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചു ചേർത്ത യോഗം രാഷ്ട്രീയ വിവാദമാകുന്നു. കളക്ടറേറ്റിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എം.എൽ.എയെയും നഗരസഭ അധ്യക്ഷയെയും ക്ഷണിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തർക്കമാണ് ഇപ്പോൾ രാഷ്ട്രീയ വിവാദമായിരിക്കുന്നത്. ഉദ്യോഗസ്ഥ തല യോഗത്തിലേയ്ക്ക് ജനപ്രതിനിധികളെയോ രാഷ്ട്രീയക്കാരെയോ വിളിക്കേണ്ടതില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ കോൺഗ്രസ് പ്രതിനിധികൾ നിവേദനം നൽകാനുള്ള പ്രതിനിധികൾക്കൊപ്പം പങ്കെടുത്തില്ല.

Advertisements

ശനിയാഴ്ച കളക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥ തലയോഗമാണ് വിവാദത്തിൽ മുങ്ങിയത്. യോഗം വിളിച്ച് ചേർത്തത് മന്ത്രി റോഷി അഗസ്റ്റിനായിരുന്നു. വർഷങ്ങളായി നാട്ടകം പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി സജീമായി തുടരുകയാണ്. ഇതിനിടെയാണ് നാട്ടുകാർ മന്ത്രിയ്ക്കടക്കം നിവേദനം നൽകി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോയത്. ഇതിനിടെയാണ് ഇപ്പോൾ മന്ത്രി തന്നെ നേരിട്ട് വിഷയത്തിൽ ഉദ്യോഗസ്ഥതല യോഗം വിളിച്ചു ചേർത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി വരുന്ന വിവരം അറിഞ്ഞ് കളക്ടറേറ്റിനു മുന്നിൽ കോട്ടയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജയചന്ദ്രൻ ചീറോത്ത്, സിബി ജോൺ, നഗരസഭ അംഗങ്ങളായ ധന്യ ഗിരീഷ്, സൂസൻ സേവ്യർ, ലിസി മണിമല, ഷീനാ ബിനു എന്നിവർ നിന്നിരുന്നു. യോഗത്തിലേയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിനെയും വിളിച്ചില്ലെന്നാരോപിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. എന്നാൽ, ഇത് വകവയ്ക്കാതിരുന്ന മന്ത്രി , ജനപ്രതിനിധികളുടെ യോഗമല്ലെന്നും ഇവിടെ വിളിച്ചു ചേർത്തത് ഉദ്യോഗസ്ഥ തല യോഗമാണ് എന്നും അറിയിച്ചു. തുടർന്ന്, ഉദ്യോഗസ്ഥരെയുമായി യോഗത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു.

തുടർന്ന്, നാട്ടുകാരിൽ നിന്നും മന്ത്രി നിവേദനവും വാങ്ങി. ഇതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി നാട്ടുകാർക്ക് വെള്ളം എത്തിക്കാമെന്ന് ഉറപ്പും നൽകി. എന്നാൽ, ഈ ഉറപ്പ് നടപ്പാക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പ് മാത്രമാണ് എന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. വിഷയത്തിൽ ചർച്ച നടത്താൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെയും, ജനപ്രതിനിധികളെയും ക്ഷണിക്കാതിരുന്നതോടെ യോഗത്തിന് തന്നെ ഫലം ഇല്ലാതായതായി കോൺഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനി യോഗത്തിന്റെ തീരുമാനം നടപ്പാക്കാനാവില്ലെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വാദം.

Hot Topics

Related Articles