വീട്ടിൽ നിന്നും മുറ്റത്തെ കാറിൽ നിന്നും ലഹരിവസ്തുക്കൾ പിടിച്ചെടുത്തു; ദമ്പതികൾക്കും ബന്ധുവിനും 34 വർഷം തടവും പിഴയും

മലപ്പുറം: കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസില്‍ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വർഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി. കൊണ്ടോട്ടി മൊറയൂർ കീരങ്ങാട്ട്‌ തൊടി വീട്ടില്‍ അബ്ദുറഹ്‌മാൻ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി എൻഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി എംപി ജയരാജാണ് പ്രതികള്‍ക്ക് 34 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരില്‍ നിന്നും പിടികൂടിയിരുന്നത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം.

പുലർച്ച 1.50ന് മൊറയൂർ വിഎച്ച്‌എം ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് വെച്ച്‌ എക്‌സൈസ് ഉദ്യോഗസ്ഥർ സ്കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് ഉബൈദുല്ല പിടിയിലാവുന്നത്. അഞ്ചര കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്ബതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ അബ്ദുറഹ്‌മാന്റെ വീടിനകത്തുനിന്നും മുറ്റത്ത് നിർത്തിയിട്ട കാറില്‍നിന്നുമായി 69.169 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും കണ്ടെത്തുകയായിരുന്നു. മലപ്പുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ ഇടി ഷിജുവും സംഘവുമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. എക്‌സൈസ് ക്രൈംബ്രാഞ്ച് ഉത്തര മേഖല സർക്കിള്‍ ഇൻസ്‌പെക്ടർ ആർഎൻ ബൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി സുരേഷ് ഹാജരായി.

Hot Topics

Related Articles