‘രാവിലെ സ്കൂളില്‍ പോയ രണ്ട് മക്കളും വൈകുന്നേരമായിട്ടും തിരിച്ച്‌ വന്നില്ല ; 13 കാരിയും ഇളയ സഹോദരനും മരിച്ച നിലയില്‍ ;  കണ്ടെത്തിയത് പിതാവിന്‍റെ പലചരക്ക് കടയില്‍ നിന്ന്

 

ഡല്‍ഹി: പിതാവിന്‍റെ പലചരക്ക് കടയില്‍ നിന്ന് 13 കാരിയെയും ഇളയ സഹോദരനെയും മരിച്ച നിലയില്‍ കണ്ടെത്തി. വടക്കു പടിഞ്ഞാറൻ ഡല്‍ഹിയിലെ കേശവപുരത്ത് ശനിയാഴ്ചയാണ് സംഭവം.പ്രതിയെന്ന് സംശയിക്കുന്ന പിതാവ് മനീഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. വൈകുന്നേരം 7.15 നാണ് സംഭവത്തെ കുറിച്ച്‌ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ‘രാവിലെ സ്കൂളില്‍ പോയ രണ്ട് മക്കളും വൈകുന്നേരമായിട്ടും തിരിച്ച്‌ വന്നിരുന്നില്ല, എല്ലാ ദിവസവും മനീഷാണ് മക്കളെ സ്കൂളില്‍ നിന്ന് തിരികെ കൊണ്ട് വരുന്നത്, ഇന്നും അവർ പിതാവിന്‍റെ കൂടെ കടയിലുണ്ടെന്ന് കരുതി’- മനീഷിന്‍റെ ഭാര്യ പറഞ്ഞു. മനീഷിന്‍റെ ഭാര്യ ഫോണ്‍ ചെയ്തെങ്കിലും ലഭ്യമാകാത്തതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ ബന്ധുക്കളാണ് കടയില്‍ അബോധാവസ്ഥയില്‍ കുട്ടികളെ കണ്ടെത്തിയത്. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. വീടിന് താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന കടയില്‍ കുട്ടികളുടെ സ്കൂള്‍ ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. മനീഷ് കുട്ടികള്‍ക്ക് വിഷം നല്‍കിയോ ശ്വാസം മുട്ടിച്ചോ കൊന്നതാവാമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. യഥാർഥ കാരണം പോസ്റ്റ് മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മനീഷ് മാനസിക പ്രയാത്തിലായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച്‌ വരുന്നതായും മനീഷിനായി പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.

Hot Topics

Related Articles