ഇ.പിയുമായി ജാവദേക്കർ ചർച്ച നടത്തി; ബിജെപിയെ സഹായിച്ചാൽ ലാവലിൻ കേസ് ഒതുക്കാമെന്ന് ഉറപ്പുനൽകിയെന്ന് നന്ദകുമാർ

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാർ. ഇ.പി. ജയരാജനെയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഞങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവദേക്കർ പറഞ്ഞപ്പോള്‍ രക്ഷയില്ലെന്ന് ഇ.പി മറുപടി നല്‍കി. എന്നാല്‍, ബിജെപിയെ സഹായിച്ചാല്‍ പകരമായി എസ്‌എൻസി ലാവലിൻ കേസ് ഞങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വർണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു. അഡ്ജസ്റ്റ്മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളില്‍ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു.

വൈദേകം’ റിസോർട്ടിനേക്കുറിച്ചുള്ള പരാമർശമുണ്ടായപ്പോള്‍, ആ വിഷയത്തില്‍ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശല്‍ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു. എന്നാല്‍, അത് കേരളത്തില്‍ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ.പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കർ പറയുകയും ചെയ്തു. ഇതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താൻ ചർച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ.പി വന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles