മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു;ഫിസിയോതെറാപ്പി നടക്കുകയാണ്; ചെറിയ ബുദ്ധിമുട്ടുണ്ട്; ടിക്കി ടാക്ക ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തിന്റെ വിവരങ്ങള്‍ പങ്ക് വച്ച്‌ ആസിഫ് അലി

സിനിമാ ഡെസ്ക്ക് : ടിക്കി ടാക്ക എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ ആസിഫ് അലിക്ക് അപകടം സംഭവിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ഇപ്പോഴിതാ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.പുതിയ സിനിമയുടെ പൂജയില്‍ പങ്കെടുത്ത ശേഷമാണ് ആസിഫ് അലി പ്രതികരിച്ചത്.ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്. ഫിസിയോതെറാപ്പി നടക്കുകയാണ്. സര്‍ജറി ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം ബെഡ് റെസ്റ്റ് ആയിരുന്നു. ഫിസിയോതെറാപ്പി കഴിഞ്ഞ് വലിയൊരു പബ്ലിസിറ്റി ആവശ്യമില്ലാത്ത രീതിയിലുള്ള ഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ഷൂട്ട് നടക്കുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാല് അനുവദിക്കുന്നത് അനുസരിച്ച്‌’, എന്നാണ് ആസിഫ് അലി പറഞ്ഞത്. 2023 നവംബര്‍ 23ന് ആയിരുന്നു ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ മുട്ടിന് താഴെ പരിക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. രോഹിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടിക്കി ടാക്ക.അതേസമയം, ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫിന്റേതായി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി സിനിമയ്ക്ക് ശേഷം ജോഫിന്‍ സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. അനശ്വര രാജന്‍, മനോജ് കെ ജയന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരാണ് കഥ ഒരുക്കിയിരിക്കുന്നത്. ജോണ്‍ മന്ത്രിക്കലിന്റേത് ആണ് തിരക്കഥ.

Hot Topics

Related Articles