തിരുവനന്തപുരം :സംസ്ഥാനത്ത് പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾക്ക് കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഭിക്കുന്ന എല്ലാ പരാതികളും ഗൗരവമായി പരിശോധിക്കുമെന്നും നടപടിയിൽ വീഴ്ച വരുത്തില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.കുന്നംകുളത്ത് നടന്ന പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാൻ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. മധുബാബുവിനെതിരായ പരാതിയിലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെടുക്കുന്നതെന്നും, “മുഖ്യമന്ത്രി ഇടപെട്ടിട്ടും പൊലീസ് മൗനം പാലിച്ചു” എന്ന വിമർശനത്തിൽ കഴമ്പില്ലെന്നും ഡിജിപി വ്യക്തമാക്കി.കുന്നംകുളത്ത് അച്ചടക്ക നടപടിയിൽ താമസമുണ്ടായിട്ടില്ലെന്നും റാഡ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ജനങ്ങളോട് മികച്ച രീതിയിൽ പെരുമാറാൻ പൊലീസിന് തയ്യാറാകണമെന്നും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. “ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളത്. ആശങ്കപ്പെടേണ്ട കാര്യമില്ല” ഡിജിപി വ്യക്തമാക്കി.