മേയർ ആര്യയ്ക്കും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കൻ്റോൺമെൻ്റ് പൊലീസ്

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കൻ്റോൺമെൻ്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.  നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയ‍ര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. 

ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ എന്നിവയാണ് പരാതിക്കാരൻ കോടതിയിൽ ചൂണ്ടികാട്ടിയത്. മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റ‍ര്‍ ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദ്ദേശ പ്രകാരമുള്ള രണ്ട് കേസുകള്‍. പാളയത്ത് സീബ്രാലൈനിൽ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിൻ ദേവ് ബസിൽ കയറി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നുമുളള ആരോപണം ഉയർന്നിരുന്നു. ഇതെല്ലാം പുതിയ കേസിൻെറ ഭാഗമായി അന്വേഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 

Hot Topics

Related Articles