പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ ഈ ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിൽ ഭാര്യയും ഒരു കുട്ടിയുമുള്ള യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദ് (37) ആണ് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് ഉച്ചയ്ക്ക് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു എന്ന് മൊഴിയിൽ പറയുന്നു. വൈദ്യപരിശോധനയും മറ്റ് നടപടികളും സ്വീകരിച്ച അന്വേഷണസംഘം, ഇലവുംതിട്ട പോലീസിന്റെ സഹായത്തോടെ പത്തനംതിട്ട ടൗണിൽ നിന്ന് ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയാണ് ഉണ്ടായത്. വനിതാ സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ലീലാമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതുസംബന്ധിച്ച് കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഇൻസ്‌പെക്ടർ ലീലാമ്മ, ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു , എസ് ഐ വിഷ്ണു, സി പി ഓമാരായ രാജേഷ് ആർ, നിതീഷ് കുമാർ, മനോജ്‌ കുമാർ, അനന്തു, വനിതാ പോലീസ് സ്റ്റേഷൻ എസ് സി പി ഓ ഷൈലജ, ആൽഫിയ, സി പി ഓ മാരായ ബിജു, കൃഷ്ണകുമാരി, രശ്മി എന്നിവരാണ് പങ്കെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles