തിരുവനന്തപുരം : നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയില്‍ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയില്‍വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി.
ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേസിന് താല്പര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വെച്ച് 2016 ല്‍ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി സിദ്ദിക്ക് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആരോപണമുന്നയിച്ച സമയത്ത് ഈ ഹോട്ടലില്‍ സിദ്ദിക്ക് താമസിച്ചിരുന്നോ, ആ സമയത്ത് സിദ്ദിക്കിന്റെ സിനിമാ പ്രിവ്യൂ നിള തിയറ്ററില്‍ വെച്ച് നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. ഈ സമയത്തെ സിസിടിവി റെക്കോര്‍ഡുകള്‍ ലഭിക്കാൻ സാധ്യതയില്ലാത്തതിനാല്‍ സാഹചര്യ തെളിവുകളകടക്കം അന്വേഷണ സംഘം പരിശോധിക്കും.