തെരഞ്ഞെടുപ്പു സുരക്ഷക്കായി വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് പോലീസ്;  നാലു കോടി രൂപ വാടക ഇനത്തിൽ അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി പോലീസ് വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ക്കുള്ള തുക നല്‍കുന്നതിനായി നാലു കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്.പോലീസ് വാഹനങ്ങള്‍ കൂടാതെ തെരഞ്ഞെടുപ്പു ദിവസങ്ങളിലെ സുരക്ഷാ സംവിധാനത്തിനായി വാടകയ്ക്കെടുത്ത വാഹനങ്ങള്‍ക്കുള്ള തുക നല്‍കാനാണ് അധികഫണ്ടായി നാലു കോടി അനുവദിച്ചത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോള്‍ ടീമുകളെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പിന്‍റെ തലേന്നുതന്നെ ഇവർ പ്രവർത്തനസജ്ജരായിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ ദ്രുതകർമ്മസേനയെയും വിന്യസിച്ചിരുന്നു.അധിക വാഹനങ്ങള്‍ ലഭ്യമാക്കാൻ നേരത്തേ അനുമതി നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ സംസ്ഥാന പോലീസിലെ 41,976 പേരെ കൂടാതെ കേന്ദ്രസേനാംഗങ്ങളും ഹോം ഗാർഡുകളും അടക്കം 66,303 പോലീസുകാരുടെ സേവനം വിനിയോഗിച്ചിരുന്നു. 144 ഇലക്‌ഷൻ സബ് ഡിവിഷനുകളാക്കിയായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. ഓരോ സബ് ഡിവിഷന്‍റെയും ചുമതല എസ്പിമാർക്കായിരുന്നു. അവർ ഇല്ലാത്തയിടങ്ങളില്‍ ഡിവൈഎസ്പിമാർക്കും.

Hot Topics

Related Articles