മൂന്നാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്; യുപിയിലും ഗുജറാത്തിലും കുറഞ്ഞു; കര്‍ണാടകയില്‍ കൂടി; ആശങ്കയില്‍ പാര്‍ട്ടികള്‍

ദില്ലി : മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ശതമാനം 64.58 ആയി. കഴിഞ്ഞ തവണത്തെക്കാള്‍ നിലവില്‍ മൂന്ന് ശതമാനം കുറവാണിത്. ചില സ്ഥലങ്ങളിലെ കണക്കുകള്‍ കൂടി ഇന്ന് വരുമ്ബോള്‍ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കർണ്ണാടകയില്‍ പോളിംഗ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലാണ്. അസമിലെ പോളിംഗ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് കുറഞ്ഞു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികള്‍ കണക്ക് കൂട്ടലിലാണ്. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.

ആദ്യ ഘട്ടത്തില്‍ 102 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്, 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019ല്‍ 69.43 ശതമാനം പോളിംഗാണ് ഉണ്ടായത്. 3.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പോളിംഗ് ശതമാനം 66.71 ആണ്. 2019ല്‍ 69.04 ശതമാനം പോളിങാണ് ഉണ്ടായിരുന്നത്. മൂന്നാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ നടന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 64.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019 ല്‍ 67.33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വരുമ്ബോള്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കും.

Hot Topics

Related Articles