തത്തകൾക്കും ടിക്കറ്റ്; ബംഗളൂരു മുതൽ മൈസൂർ വരെ തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

കർണാടക ബസില്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ‘യാത്ര’ ചെയ്യുകയായിരുന്ന പക്ഷികള്‍ക്ക് ടിക്കറ്റ് മുറിച്ച്‌ കണ്ടക്ടർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസില്‍ കൊണ്ടുപോവുകയായിരുന്ന പക്ഷികള്‍ക്കാണ് കണ്ടക്ടർ ടിക്കറ്റ് മുറിച്ചത്.
നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച്‌ മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നല്‍കിയത്. ഒരു സ്ത്രീയും കൊച്ചുമോളും കൂടി ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍, കർണാടക സർക്കാരിൻ്റെ ‘ശക്തി യോജന’ പദ്ധതി പ്രകാരം ഇവർക്ക് രണ്ടുപേർക്കും ബസില്‍ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവർ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികള്‍ക്കും കണ്ടക്ടർ ടിക്കറ്റ് നല്‍കുകയായിരുന്നു.

ടിക്കറ്റിലെ തീയതി പ്രകാരം ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എക്സില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ ടിക്കറ്റ് കാണാം. ഒപ്പം തന്നെ സ്ത്രീയും കൊച്ചുമോളും ബസില്‍ ഇരിക്കുന്നതും കാണാം. അവരുടെ നടുവിലായി ഒരു കൂടില്‍ പക്ഷികളും ഉണ്ട്. സിറ്റി, സബ്‌അർബൻ, റൂറല്‍ റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള നോണ്‍ എസി ബസുകളില്‍ കെഎസ്‌ആർടിസി വളർത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാല്‍, കർണാടക വൈഭവ, രാജഹംസ, നോണ്‍ എസി സ്ലീപ്പർ, എയർ കണ്ടീഷൻഡ് സർവീസുകള്‍ തുടങ്ങിയ പ്രീമിയം സർവീസുകളില്‍ വളർത്തുമൃഗങ്ങള്‍ അനുവദനീയമല്ല. വളർത്തുനായയുടെ ടിക്കറ്റ് നിരക്ക് മുതിർന്നയാള്‍ക്കുള്ള നിരക്കിൻ്റെ പകുതിയാണ്. നായ്ക്കുട്ടികള്‍, മുയല്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിൻ്റെ പകുതിയാണ്. ഈ ബസില്‍ ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

Hot Topics

Related Articles