ചെന്നൈ : വിജയ് നയിക്കുന്ന പ്രഥമ ടിവികെ മന്ത്രിസഭയില്‍ വിസികെ ചേർന്നേക്കുമെന്ന് സൂചന. മന്ത്രിസഭയില്‍ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ തിരുമാവളവൻ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു. ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്നായിരുന്നു വിസികെ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭരണത്തില്‍ നേരിട്ട് പങ്കാളികളാകണമെന്ന വിജയ്‌യുടെ നിർദ്ദേശം വന്നതോടെ പാർട്ടി നിലപാട് പുനഃപരിശോധിക്കുകയാണ്.
മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ വ്യക്തമാക്കി. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, ഐ.യു.എം.എല്‍ എന്നീ പാർട്ടികളുടെ കൂടി പിന്തുണയിലാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, വിസികെ ഉള്‍പ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കി. വിസികെ കൂടി മന്ത്രിസഭയുടെ ഭാഗമായാല്‍ തമിഴ്‌നാട്ടില്‍ ഒരു വലിയ സഖ്യകക്ഷി ഭരണത്തിനാകും വഴിതുറക്കുക.


