തിരുവനന്തപുരം : വിചാരണക്കിടെ കോടതി മുറിയില്‍ നിന്ന് തന്നെ കേസിലെ നിര്‍ണായക തെളിവായ ഫോട്ടോ കാണാതായി.ഇതോടെ ആകെ വെട്ടിലായി അഭിഭാഷകരും പോലീസും കോടതിക്കുള്ളിലുണ്ടായിരുന്നവരും. ഫോട്ടോ കണ്ട് കിട്ടിയിട്ട് എല്ലാവരും പുറത്ത് പോയാല്‍ മതിയെന്ന് ജഡ്ജി നിലാപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞു.കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കേസിന്റെ വിചാരണ തിരുവനന്തപുരം വഞ്ചിയൂരിലെ സെഷന്‍സ് കോടതിയില്‍ നടക്കുന്നതിനിടൊണ് സംഭവം. ഉച്ചയ്ക്ക് ബഞ്ച് പിരിയാന്‍ നേരമാണ് വിചാരണയ്ക്കിടെ അഭിഭാഷകര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട ഫോട്ടോകളില്‍ ഒന്ന് കാണാതായെന്ന് ജഡ്ജി തിരിച്ചറിയുന്നത്.
പിന്നെ കോടതിയില്‍ നടന്നത് സിനിമാ രംഗങ്ങള്‍ക്ക് തുല്യമായിരുന്നു. ഉടന്‍ കോടതി ഉത്തരവിട്ടു ആരും കോടതി മുറിക്ക് പുറത്ത് പോകരുതെന്ന്. ഇതോടെ പ്രതിഭാഗം അടക്കം എട്ട് അഭിഭാഷകര്‍ കോടതി മുറിക്കുള്ളില്‍ പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും അഭിഭാഷകര്‍ക്കൊപ്പം കോടതിയുടെ സംശയത്തിന്റെ നിഴലിലായി.കൊലപാതകക്കേസില്‍ പോലീസ് സമര്‍പ്പിച്ച നിര്‍ണയാക തെളിവായ 21 ഫോട്ടോകളില്‍ ഒന്നാണ് നഷ്ടപ്പെട്ടത്. തെളിവ് നശിപ്പിക്കാന്‍ ആരെങ്കിലും മനപൂര്‍വ്വം ഇങ്ങനെ ചെയ്തത് ആണോ എന്ന ചോദ്യം അവിടെ നിന്ന എല്ലാവരിലേക്കും ഉയര്‍ന്നു. വൈകുന്നേരത്തിന് മുമ്ബ് ചിത്രം കിട്ടണമെന്ന ഉഗ്രശാസനം ജഡ്ജി പുറപ്പെടുവിച്ചതോടെ കോടതിമുറിക്കുള്ളിലെ തിരച്ചില്‍ ശക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് ഇന്നലെ ജൂലൈ 23ന് കോടതി തന്നെ കേസിന്റെ രേഖയാക്കി മാറ്റിയതാണ്. ഒടുവില്‍ തിരച്ചില്‍ ചെന്നെത്തിയത് ജഡ്ജിയുടെ ചേംബറിലാണ്. മറ്റൊരു കേസിന്റെ ഫയലുകള്‍ക്കുള്ളില്‍ നിന്ന് ചിത്രം കണ്ടെടുത്തു. ഇതോടെയാണ് അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസമായത്. ചിത്രം കിട്ടിയില്ലെങ്കില്‍ മറ്റൊരു കേസ് കൂടി ഇവര്‍ക്ക് വാദിക്കേണ്ടി വന്നേനെ.