തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായവ്യവസ്ഥ. കോടതിവിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊർജ്ജവും നല്‍കുന്നതാണ് സുപ്രീം കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെജരിവാള്‍ പ്രചാരണരംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിന്റെ ആത്മാഭിമാനത്തേയും ചോദ്യംചെയ്യാൻ ബി.ജെ.പിയേയും സംഘപരിവാർ ശക്തികളേയും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കൂടുതല്‍ കരുത്താർജിക്കുമ്പോള്‍ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജൂണ്‍ ഒന്നുവരെയാണ് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് നേരത്തെ ഹർജിയില്‍ വാദം കേള്‍ക്കുമ്ബോള്‍ കോടതി പറഞ്ഞിരുന്നു. എന്നാല്‍, കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്രസർക്കാരും ശക്തമായി എതിർത്തിരുന്നു. സുപ്രീംകോടതിയിലെ വാദത്തിനിടയിലും ഇ.ഡി. ഇത് വ്യക്തമാക്കിയിരുന്നു.